ടെഹ്റാൻ: തങ്ങളുടെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇറാൻ. മധ്യപൂർവദേശത്തെ 14 യുഎസ് വ്യോമത്താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം വെളിപ്പെടുത്തി. ആക്രമണത്തിൽ നൂറിലേറെ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ അതിർത്തികൾ ലംഘിച്ചവർക്കുള്ള കൃത്യമായ മറുപടിയാണിതെന്ന് സൈനിക വക്താക്കൾ വ്യക്തമാക്കി. എന്നാൽ, സൈനികരുടെ മരണം സംബന്ധിച്ച വാർത്തകൾ അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സ്വയം പ്രതിരോധത്തിനുള്ള ധാർമികമായ ഉത്തരവാദിത്തവും അവകാശവും ഇറാനുണ്ടെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിലിനും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനും കത്തയച്ചു. തങ്ങളുടെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട ശത്രുക്കൾക്കെതിരെയുള്ള പ്രത്യാക്രമണം തികച്ചും ന്യായമാണെന്നും അധിനിവേശം അവസാനിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കത്തിൽ പറയുന്നു. പ്രകോപനമില്ലാതെ തങ്ങൾക്കെതിരെ ആക്രമണം നടത്തിയ യുഎസ് നടപടി കാടത്തമാണെന്നും ഇറാൻ തുറന്നടിച്ചു.
അതേസമയം, ശനിയാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇറാനിലെ ഭരണകൂടത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം ആരംഭിച്ചതെങ്കിലും, ജനവാസ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോംബിങ്ങിന് ഇരയായി. ദക്ഷിണ ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കുന്ന വാർത്തയായി മാറി. രാജ്യത്തെ 24 പ്രവിശ്യകളിലും യുഎസ്-ഇസ്രായേൽ വിമാനങ്ങൾ ബോംബ് വർഷിച്ചതായി റെഡ് ക്രസന്റിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെയും പ്രസിഡന്റ് മസൂദ് പെസഷ്കിയനെയും ലക്ഷ്യമിട്ടായിരുന്നു സംയുക്ത സേനയുടെ നീക്കം. ആക്രമണ ഭീഷണി നിലനിന്നിരുന്നതിനാൽ ഖമനയിയെ നേരത്തെ തന്നെ ടെഹ്റാന് പുറത്തുള്ള അതീവ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആക്രമണ സമയത്ത് കൊട്ടാരത്തിലുണ്ടായിരുന്ന പ്രസിഡന്റ് പെസഷ്കിയൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായും ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. മേഖലയിൽ യുദ്ധസാഹചര്യം വഷളായതോടെ ലോകരാജ്യങ്ങൾ കനത്ത ജാഗ്രതയിലാണ്.
Iran's retaliatory attack: 14 US air bases destroyed; Report says over 100 soldiers killed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



