ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ നിർണ്ണായക നീക്കവുമായി ഇറാൻ. അമേരിക്കയുമായും ഇസ്രയേലുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. നിലവിലെ സംഘർഷം ലഘൂകരിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ തങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കാതെ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ യുഎസ് മിലിറ്ററി സംവിധാനങ്ങളെ ലക്ഷ്യമിടുന്നത് പ്രതിരോധത്തിന്റെ ഭാഗമാണെന്നും അമേരിക്കൻ മണ്ണിലെ പൗരന്മാരെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്കൻ താൽപ്പര്യങ്ങളാണ് നിലവിലെ യുദ്ധത്തിന് പിന്നിലെന്നും ഇതിന് അവർ വലിയ വില നൽകേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് യുഎന്നിന് നൽകിയ കത്തിൽ ഇസ്രയേൽ, യുഎസ് കേന്ദ്രങ്ങൾ തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുന്നത്. വിദേശ ശക്തികളുടെ ആക്രമണം അവസാനിക്കുന്നത് വരെ തങ്ങളുടെ പ്രതിരോധം തുടരുമെന്നും യുഎന്നിന് അയച്ച കത്തിൽ ഇറാൻ ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങളും സജീവമായിരിക്കുകയാണ്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ത്യൻ സമയം പുലർച്ചെ 2.30-ന് ചേരും. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ സംസാരിച്ച് സൈനിക നീക്കങ്ങൾ വിലയിരുത്തി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്.
കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയെയും ഇസ്രയേൽ വിദേശകാര്യമന്ത്രിയെയും ഫോണിൽ വിളിച്ച് ഇന്ത്യയുടെ ആശങ്ക അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഇരുപക്ഷത്തെയും ബോധ്യപ്പെടുത്തി. സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രവാസികളെയും ബാധിക്കുമെന്നിരിക്കെ, ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾക്ക് വലിയ പ്രാധാന്യമാണ് കല്പിക്കപ്പെടുന്നത്.
middle-east/2026/02/28/iran-ready-to-talk-with-us-and-israel-amid-tension-raise
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



