ദുബായ്: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത നീക്കങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തോടെ മധ്യപൂർവേഷ്യ അതീവ ജാഗ്രതയിൽ. യുഎഇയിലെ അബുദാബി, ദുബായ് എന്നിവിടങ്ങളിലും ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളിലുമുള്ള യുഎസ് താവളങ്ങൾക്ക് നേരെയാണ് ശനിയാഴ്ച പുലർച്ചെ മുതൽ ഇറാന്റെ ബലിസ്റ്റിക് മിസൈലുകൾ പതിച്ചത്. ആക്രമണത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു. അതീവ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎഇയുടെ വാണിജ്യ കേന്ദ്രമായ ദുബായിലെ ആഡംബര പാർപ്പിട മേഖലയായ പാം ജുമൈറയിലെ ഒരു കെട്ടിടത്തിൽ മിസൈൽ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായി. സംഭവത്തിൽ നാലുപേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു പാക്കിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അതിശക്തമായ സ്ഫോടന ശബ്ദമാണ് കേട്ടതെന്നും കെട്ടിടങ്ങളുടെ ജനാലകൾ ഉൾപ്പെടെ വിറച്ചുപോയെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തി. സാധാരണക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം നടപടികൾ ഭീരുത്വമാണെന്നും മേഖലയിൽ ഭീതി പടർത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്നും യുഎഇ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ച രാവിലെ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പ്രമുഖ സൈനിക കമാൻഡർ മുഹമ്മദ് പാക്പൗർ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ പ്രത്യാക്രമണത്തിന് പ്രകോപനമായത്. പാക്പൗറിന്റെ മരണം ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈൽ വർഷിച്ച ഇറാൻ, മണിക്കൂറുകൾക്കകം ബഹ്റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയും ആക്രമണം നടത്തി. ഒരേസമയം വിവിധ ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് രണ്ട് ഘട്ടങ്ങളിലായാണ് ഇറാൻ മിസൈലുകൾ പ്രയോഗിച്ചത്.
മേഖലയിലെ മറ്റ് രാജ്യങ്ങളും കടുത്ത ജാഗ്രതയിലാണ്. ഖത്തറിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായെങ്കിലും മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ജനവാസ മേഖലകളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ഖത്തർ ഭരണകൂടം അറിയിച്ചു. നിലവിൽ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം ഉൾപ്പെടെയുള്ളവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെയും സൗദിയിലെയും സുരക്ഷാ സേനകൾ നിലവിൽ അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ സുരക്ഷാ നടപടികൾ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
middle-east-conflict-iran-missile-attack-dubai-burj-khalifa-evacuated
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



