ദുബായ്: പശ്ചിമേഷ്യയെ യുദ്ധമുനമ്പിലാക്കി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. ദുബായിലെ പ്രശസ്തമായ പാം ജുമൈറ ദ്വീപിലെ ഫെയർമോണ്ട് ഹോട്ടലിന് നേരെ മിസൈൽ പതിച്ചതായാണ് വിവരം. ഇന്ന് പുലർച്ചെ തെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. അബുദാബിയിലും വിവിധ ഗൾഫ് നഗരങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്.
അബുദാബിയിലുണ്ടായ ആക്രമണത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും മിസൈലുകൾ എത്തിയെങ്കിലും പ്രതിരോധ സംവിധാനങ്ങൾ അവ ആകാശത്തുവെച്ച് തന്നെ തകർത്തു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ വീണിട്ടുണ്ട്. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ നീക്കമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇസ്രായേലിലുടനീളം യുദ്ധകാല സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
ദുബായിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നുള്ള ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. പാം ജുമൈറയിലെ ഹോട്ടൽ പരിസരത്ത് വിശ്രമിക്കുകയായിരുന്ന വിനോദസഞ്ചാരികൾ സ്ഫോടന ശബ്ദം കേട്ട് ചിതറി ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആകാശത്ത് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർക്കുമ്പോഴുണ്ടായ പുകയും വലിയ ശബ്ദവും നഗരവാസികളെ പരിഭ്രാന്തരാക്കി. സുരക്ഷാ ഉദ്യോഗസ്ഥർ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ ഗൾഫ് രാജ്യങ്ങളെല്ലാം സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിരിക്കുകയാണ്. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ആക്രമണങ്ങൾ ബാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ നിർദ്ദേശം നൽകി. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ആഗോള തലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.
Palm Jumeirah Fairmont Hotel struck by missile amid Iran attack
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



