ന്യൂഡൽഹി: ഇസ്രായേൽ – ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ രൂക്ഷമായ സാഹചര്യത്തിൽ ടി20 ലോകകപ്പ് താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതോടെ മേഖലയിലെ വ്യോമപാതകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് യാത്രാ പ്ലാനുകളിൽ മാറ്റം വരുത്താൻ ഐസിസി തീരുമാനിച്ചത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് നേരിട്ട് ഭീഷണിയില്ലെങ്കിലും പ്രധാന ട്രാൻസിറ്റ് പോയിന്റായ ദുബായ് വിമാനത്താവളം വഴിയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാലാണ് ഈ നീക്കം.
യുഎഇ, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായതും ദുബായിലും അബുദാബിയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതും വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളും ഉദ്യോഗസ്ഥരും ദുബായ് വഴിയാണ് യാത്ര ചെയ്യാറുള്ളത്. ടൂർണമെന്റ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ടീമുകളുടെ യാത്ര തടസ്സപ്പെടാതിരിക്കാൻ യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവ വഴി ബദൽ യാത്രാമാർഗങ്ങൾ ഐസിസി ഒരുക്കും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും സജ്ജമാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് ഐസിസി വക്താവ് അറിയിച്ചു. ദക്ഷിണാഫ്രിക്ക – സിംബാബ്വെ, ഇന്ത്യ – വെസ്റ്റ് ഇൻഡീസ് തുടങ്ങിയ പ്രധാന മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങളുമാണ് ഇനി അവശേഷിക്കുന്നത്. സുരക്ഷാ കൺസൾട്ടന്റുമാരുമായി ചേർന്ന് സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും താരങ്ങളുടെയും ആരാധകരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയങ്ങളുടെയും വിമാനക്കമ്പനികളുടെയും നിർദ്ദേശങ്ങൾ കര്ശനമായി പാലിക്കണമെന്ന് ആരാധകർക്കും ഐസിസി നിർദ്ദേശം നൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
West Asian conflict: ICC comes up with alternative travel arrangements for T20 World Cup players



