ഫ്ലോറിഡ: ഇറാനെതിരെ അമേരിക്ക ആരംഭിച്ച സൈനിക നീക്കം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ എ ലാഗോ വസതിയിൽ പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത്, സംയുക്ത സൈനിക മേധാവി ഡാൻ കെയ്ൻ എന്നിവരുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ ഭരണകൂടത്തെ താഴെയിറക്കി അവിടുത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ഈ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇറാൻ റെവല്യൂഷനറി ഗാർഡിനോട് ആയുധം വെച്ച് കീഴടങ്ങാൻ പ്രസിഡന്റ് അന്ത്യശാസനം നൽകിയിട്ടുണ്ട്. കീഴടങ്ങുക അല്ലെങ്കിൽ മരണം എന്ന കടുത്ത ഭാഷയിലാണ് ട്രംപ് ഇറാൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയത്. ഇറാൻ നാവികസേനയെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഭരണമാറ്റം ഉണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സൈനികർക്ക് നടപടിക്കിടയിൽ ജീവഹാനി സംഭവിച്ചിട്ടുണ്ടാകാമെന്നും എന്നാൽ രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ആണവ പദ്ധതികൾ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നതും അമേരിക്കയെ ലക്ഷ്യം വെച്ച് ദീർഘദൂര മിസൈലുകൾ വികസിപ്പിക്കുന്നതുമാണ് പെട്ടെന്നുള്ള ആക്രമണത്തിന് കാരണമായതെന്ന് യു.എസ്. വൃത്തങ്ങൾ അറിയിച്ചു. ഭീകര ശക്തികൾ ആണവായുധം കൈവശം വെക്കുന്നത് ലോകത്തിന് ഭീഷണിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. മുൻപ് സമാധാന കരാറുകൾക്കായി നടത്തിയ ശ്രമങ്ങൾ ഇറാൻ നിരാകരിച്ച സാഹചര്യത്തിൽ, രാജ്യത്തിന്റെ സ്വയംരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
'Surrender or die'; Trump gives ultimatum to Iranian military



