മുംബൈ: ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്ക് കാനഡയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മാർക്ക് കാർണി. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ കാർണി മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇറാനിലുള്ള കാനഡ പൗരന്മാർ നിലവിലുള്ള ഇടങ്ങളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നും (shelter in place) പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മിഡിൽ ഈസ്റ്റിൽ സമാധാനം തകർക്കുന്ന പ്രധാന ശക്തി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനാണെന്നും ലോകത്തിലെ ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് അവിടെയാണെന്നും കാർണി ചൂണ്ടിക്കാട്ടി. സ്വന്തം പൗരന്മാരെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ഇസ്രായേലിന് അവകാശമുണ്ട്. അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ യുഎസ് സ്വീകരിക്കുന്ന നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ പീഡനപരമായ ഭരണകൂടത്തിനെതിരെ പോരാടുന്ന ജനതയ്ക്കൊപ്പം കാനഡ നിലകൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനോടകം തന്നെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം ജനതയോടും അയൽരാജ്യങ്ങളോടും അക്രമം കാണിക്കുന്ന ഇറാൻ ഭരണകൂടത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് 256 സ്ഥാപനങ്ങൾക്കും 222 വ്യക്തികൾക്കും കാനഡ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Mark Carney declares Canada's full support for US and Israeli moves against Iran



