ജനീവ: ഇറാനുമായുള്ള ആണവ ചർച്ചകളിൽ താൻ സന്തുഷ്ടനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ജനീവയിൽ നടന്ന സമാധാന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. താൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ചില സാഹചര്യങ്ങളിൽ അത് വേണ്ടിവന്നേക്കാമെന്നും, ഇറാൻ ആണവശേഷി പൂർണ്ണമായും നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയതന്ത്ര പരിഹാരത്തിനാണ് മുൻഗണനയെങ്കിലും കഠിനമായ തീരുമാനങ്ങൾ വരാനിരിക്കുന്നുവെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വിഷയത്തിൽ പ്രതികരണം നടത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഒരു ദീർഘകാല യുദ്ധത്തിന് അമേരിക്ക താല്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നടപടി സംബന്ധിച്ച അന്തിമ തീരുമാനം പ്രസിഡന്റ് ട്രംപിന്റേതായിരിക്കും. വിയന്നയിൽ തിങ്കളാഴ്ച മുതൽ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ, യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നാളെ ഇസ്രയേൽ സന്ദർശിക്കുമെന്നും വാൻസ് അറിയിച്ചു.
അതേസമയം, ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് മധ്യസ്ഥ രാഷ്ട്രമായ ഒമാന്റെ വിലയിരുത്തൽ. ഇറാൻ ആണവ ബോംബ് നിർമ്മിക്കില്ലെന്ന് സമ്മതിച്ചത് വലിയ നേട്ടമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം തിരികെ മാറ്റാൻ കഴിയാത്ത വിധം ഇന്ധനമാക്കി മാറ്റാൻ ഇറാൻ തയ്യാറായിട്ടുണ്ട്. കൂടാതെ, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) നിരന്തര പരിശോധനകൾക്ക് വിധേയമാകാനും ചരിത്രപരമായ ചില ധാരണകൾക്കും ഇറാൻ സമ്മതം മൂളിയതായും അദ്ദേഹം അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനത്തിൽ എത്താൻ കഴിയുമെന്നും യുദ്ധമില്ലാതെ തന്നെ പ്രശ്നപരിഹാരം സാധ്യമാണെന്നുമാണ് ഒമാന്റെ നിലപാട്. ഇറാന്റെ വിട്ടുവീഴ്ചകൾ കണക്കിലെടുത്ത് അമേരിക്ക സൈനിക നീക്കങ്ങൾ നീട്ടിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നയതന്ത്ര തലത്തിലുള്ള നീക്കങ്ങൾ സജീവമാണെങ്കിലും ട്രംപിന്റെ കർക്കശ നിലപാട് ചർച്ചകളുടെ ഭാവിയിൽ നിർണ്ണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran nuclear talks: Trump expresses dissatisfaction; Oman, the mediator, is optimistic



