മുംബൈ: കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് മുംബൈയിലെത്തും . നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തുന്ന കാർണിയെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിക്കും. 2023-ലെ വിവാദങ്ങൾക്കും അസ്വാരസ്യങ്ങൾക്കും ശേഷം ഇതാദ്യമായാണ് ഒരു കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്.
നയതന്ത്ര തർക്കങ്ങൾ കാരണം തളർന്ന വ്യാപാര ബന്ധം പുനരുജ്ജീവിപ്പിക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. അമേരിക്കയുമായുള്ള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയെ ഒരു സുപ്രധാന പങ്കാളിയായി കാനഡ കാണുന്നു. പ്രതിരോധം, ഊർജ്ജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി കൈകോർക്കാൻ കാനഡ വലിയ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്.
മുംബൈയിലെ ആദ്യ രണ്ട് ദിവസങ്ങളിൽ അദ്ദേഹം പ്രമുഖ വ്യവസായ പ്രമുഖരുമായും സി.ഇ.ഒമാരുമായും കൂടിക്കാഴ്ച നടത്തും. ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ, സാമ്പത്തിക വിദഗ്ധർ, ഇന്ത്യൻ പെൻഷൻ ഫണ്ട് പ്രതിനിധികൾ എന്നിവരുമായും അദ്ദേഹം ചർച്ചകൾ നടത്തുന്നുണ്ട്. യുറേനിയം കയറ്റുമതി വർദ്ധിപ്പിക്കുന്നതും കാനഡയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതും സംബന്ധിച്ച നിർണ്ണായക ധാരണകൾ ഈ സന്ദർശനത്തിൽ ഉണ്ടായേക്കും.
മാർച്ച് ഒന്നിന് അദ്ദേഹം ഡൽഹിയിലെത്തും. മാർച്ച് രണ്ടിന് ഹൈദരാബാദ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധി തല ചർച്ചകൾ നടത്തും. സാമ്പത്തിക സഹകരണം ഇരട്ടിയാക്കി 2030-ഓടെ ഉഭയകക്ഷി വ്യാപാരം 70 ബില്യൺ ഡോളറിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (CEPA) ഈ സന്ദർശനം വേഗത പകരും. പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തോടെയും മുന്നോട്ട് പോകാനാണ് ഇരുരാജ്യങ്ങളും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
PM Mark Carney arrives in Mumbai today



