ക്യൂബൻ സമുദ്രാതിർത്തിയിൽ അതിക്രമിച്ചു കയറിയ അമേരിക്കൻ സ്പീഡ് ബോട്ടിന് നേരെ ക്യൂബൻ കോസ്റ്റ് ഗാർഡ് നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വില്ല ക്ലാര പ്രവിശ്യയിലെ ഫാൽക്കൺസ് കേയ്ക്ക് സമീപമാണ് സംഭവം. ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരിക്കേറ്റതായും ക്യൂബൻ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത ഒരു സ്പീഡ് ബോട്ട് നിയമവിരുദ്ധമായി ക്യൂബൻ തീരത്തേക്ക് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കോസ്റ്റ് ഗാർഡ്, അത് തടയാൻ ശ്രമിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. ബോട്ടിൽ നിന്ന് ആയുധധാരികൾ ക്യൂബൻ ഉദ്യോഗസ്ഥർക്ക് നേരെ വെടി ഉതിർക്കുകയും ഇതിൽ കോസ്റ്റ് ഗാർഡ് കമാൻഡർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ക്യൂബൻ സൈന്യം തിരിച്ചടിച്ചതോടെയാണ് ബോട്ടിലുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടത്. പരിക്കേറ്റ ആറ് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
തങ്ങളുടെ സമുദ്രാതിർത്തി സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ അനുവദിക്കില്ലെന്നും ക്യൂബൻ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവം. വെനിസ്വേലയിൽ നിക്കോളാസ് മഡുറോയുടെ ഭരണത്തിന് അന്ത്യം വന്നതോടെ ക്യൂബയിലേക്ക് ഉണ്ടായിരുന്ന ഇന്ധന ലഭ്യത നിലച്ചതും മേഖലയിൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ക്യൂബയുടെ സമ്പദ്‌വ്യവസ്ഥ തകരാതിരിക്കാൻ മാനുഷിക പരിഗണനകൾ മുൻനിർത്തി വെനിസ്വേലയിൽ നിന്നുള്ള ഇന്ധന നീക്കത്തിന് അമേരിക്ക ഭാഗികമായി അനുമതി നൽകിയിരുന്നു. എന്നാൽ അതിനിടയിലുണ്ടായ ഈ വെടിവെപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമാക്കാനാണ് സാധ്യത. സംഭവത്തെക്കുറിച്ച് അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Four dead after U.S. speedboat enters Cuban waters, opens fire: Cuba officials



