ഫോർട്ട് മക്മറെ: ബിസിയിലെ ടംബ്ലർ റിഡ്ജിൽ എട്ടുപേരുടെ കൂട്ടക്കുരുതിക്ക് കാരണമായ വെടിവെപ്പ് നടത്തിയ പ്രതിയുടെ മൂത്ത സഹോദരനെ പോലീസ് പിടികൂടി. വധശ്രമക്കേസിൽ കാനഡയിലുടനീളം തിരഞ്ഞിരുന്ന ജേക്കബ് വാൻറൂട്ട്സെലറെ സെൻട്രൽ അൽബെർട്ടയിലെ സിൽവൻ ലേക്കിൽ നിന്നാണ് വുഡ് ബഫല്ലോ ആർസിഎംപി (RCMP) അറസ്റ്റ് ചെയ്തത്. ടംബ്ലർ റിഡ്ജ് സ്കൂളിൽ വെടിയുതിർത്ത ജെസ്സി വാൻറൂട്ട്സെലറുടെ പിതാവ് വഴിയുള്ള മൂത്ത സഹോദരനാണ് (Older half-brother) പിടിയിലായ ജേക്കബ്.
അറസ്റ്റ് ചെയ്യുന്ന സമയത്ത് ജേക്കബിന്റെ പക്കൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചു. നിരോധിത ആയുധമായ ‘ബ്രാസ് നക്കിൾസ്’ (ഇടിവള) കൈവശം വെച്ചതിന് രണ്ട് പുതിയ കേസുകളും നേരത്തെയുള്ള ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് അഞ്ച് കേസുകളും ഇയാൾക്കെതിരെ അധികമായി ചുമത്തിയിട്ടുണ്ട്. 2024-ൽ ഫോർട്ട് മക്മറെയിൽ നടന്ന ഒരു വധശ്രമവുമായും അതിക്രമിച്ചു കടക്കലുമായും ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്.
മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ജേക്കബിനെ പിടികൂടാൻ സ്കൂൾ വെടിവെപ്പിന് ശേഷമുള്ള ഊർജിത അന്വേഷണം സഹായകമായി. ഫെബ്രുവരി പത്തിന് ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിനെ നടുക്കിയ വെടിവെപ്പിൽ സ്വന്തം അമ്മയും സഹോദരനും ഉൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളെയും ഒരു അധ്യാപികയെയും വെടിവെച്ചു വീഴ്ത്തിയ ശേഷം പ്രതി ജെസ്സി വാൻറൂട്ട്സെലർ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
പ്രതിയുടെ പിതാവ് ജസ്റ്റിൻ വാൻറൂട്ട്സെലർ സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. താൻ പ്രതിയുമായി വർഷങ്ങളായി അകൽച്ചയിലായിരുന്നുവെന്നും പ്രതിയുടെ പേരിനൊപ്പം തന്റെ കുടുംബപ്പേര് ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ ജേക്കബും വെടിവെപ്പ് നടത്തിയ ജെസ്സിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യം ആശയക്കുഴപ്പങ്ങൾ ഉണ്ടായെങ്കിലും, ഇവർ പിതാവ് വഴിയുള്ള സഹോദരങ്ങളാണെന്ന് ആർസിഎംപി പിന്നീട് സ്ഥിരീകരിച്ചു.
പ്രതി ജെസ്സി ജന്മനാ പുരുഷനായിരുന്നുവെങ്കിലും പിന്നീട് സ്ത്രീയായി മാറാനുള്ള ഘട്ടത്തിലായിരുന്നുവെന്ന് അന്വേഷണസംഘം റിപ്പോർട്ട് ചെയ്യുന്നു. പ്രതിയുടെയും സഹോദരന്റെയും കുറ്റകൃത്യ പശ്ചാത്തലം പരിശോധിക്കുന്നതിലൂടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് കനേഡിയൻ പോലീസ്.
tumbler-ridge-shooter-brother-arrested-alberta-warrant-attempted-murder
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



