സറി: ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാർക്കെതിരെ കാനഡ നടപടി കർശനമാക്കുന്നു. സറിയിൽ മോഷണക്കേസിൽ പ്രതിയായ ലവ്ബീർ സിങ് എന്ന 22-കാരനെയാണ് ഏറ്റവും ഒടുവിലായി കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്. സറF പൊലീസ് സർവീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ യുവാവിനെ പുറത്താക്കിയത്.
സമാനമായ രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ ഒന്റാറിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകളിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് അർഷ്ദീപ് സിങ് എന്ന മറ്റൊരു ഇന്ത്യക്കാരനെയും എഡ്മണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൗരന്മാരെ തിരികെ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യൻ അധികൃതർ കാനഡയുമായി പൂർണ്ണമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ, ബ്രിട്ടിഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡ് മേഖലയിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഹർജോത് സിങ്, തരൺവീർ സിങ്, ദയാജിത് സിങ് ബില്ലിങ്, ഹർഷ്ദീപ് സിങ്, ഹൻസ്പ്രീത് സിങ് എന്നീ അഞ്ച് ഇന്ത്യൻ പൗരന്മാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത കുടിയേറ്റ നിയമങ്ങളാണ് നിലവിൽ കാനഡ നടപ്പിലാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian Man Deported from Canada in Theft Case



