സിഡ്‌നി: യുവാക്കളിലെ പുരുഷത്വത്തെക്കുറിച്ചുള്ള അപകർഷതാബോധം മുതലെടുത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ടെസ്റ്റോസ്റ്റിറോൺ ചികിത്സകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ ഇടങ്ങളിലെ ഇൻഫ്ലുവൻസർമാർ ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങളിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് സിഡ്‌നി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു. ശാരീരികക്ഷമത കുറഞ്ഞവരെന്നും ‘യഥാർത്ഥ പുരുഷന്മാർ’ അല്ലെന്നുമുള്ള വേർതിരിവ് സൃഷ്ടിച്ച്, ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ പരിശോധനകളും ചികിത്സാ രീതികളും വിപണനം ചെയ്യാനാണ് ഇത്തരം പോസ്റ്റുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
20 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയാണ് ഇത്തരക്കാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പേശീബലവും ലൈംഗിക ശേഷിയും വർധിപ്പിക്കാൻ ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (TRT) അത്യന്താപേക്ഷിതമാണെന്ന് വിശ്വസിപ്പിച്ചാണ് വിപണനം. പഠനവിധേയമാക്കിയ പോസ്റ്റുകളിൽ 72 ശതമാനവും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ളവയോ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ സ്പോൺസർഷിപ്പുള്ളവയോ ആണെന്ന് ഗവേഷകർ കണ്ടെത്തി. ഇതിൽ 31 ശതമാനം പേർ തങ്ങൾ ഡോക്ടർമാരാണെന്ന് വ്യാജമായി അവകാശപ്പെടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
ക്ഷീണം, മാനസിക സമ്മർദ്ദം തുടങ്ങിയ സാധാരണ ശാരീരിക മാറ്റങ്ങളെ പോലും ‘പുരുഷത്വത്തിന്റെ കുറവായി’ ചിത്രീകരിച്ച് ചികിത്സയ്ക്ക് പ്രേരിപ്പിക്കുന്ന രീതിയാണിവിടെ പിന്തുടരുന്നത്. സോഷ്യൽ മീഡിയയിലെ അൽഗോരിതങ്ങൾ ഒരേതരം വിവരങ്ങൾ ആവർത്തിച്ച് നൽകുന്നത് യുവാക്കളിൽ ഇത്തരം തെറ്റായ ധാരണകൾ ഉറയ്ക്കാൻ കാരണമാകുന്നുണ്ടെന്ന് സാമൂഹിക ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഇൻഫ്ലുവൻസർമാരോടുള്ള വിശ്വാസവും അടുപ്പവും കാരണം അവർ നൽകുന്ന മെഡിക്കൽ നിർദ്ദേശങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നത് അപകടമാണെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മെലിസ ഗ്രീൻബെർഗ് പറയുന്നു. ഇൻഫ്ലുവൻസർമാരുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും യോഗ്യതകളെയും കുറിച്ച് വായനക്കാർ ബോധവാന്മാരാകണമെന്നും, ഏതെങ്കിലും തരത്തിലുള്ള ഹോർമോൺ ചികിത്സകൾ തേടുന്നതിന് മുൻപ് കൃത്യമായ യോഗ്യതയുള്ള ഡോക്ടർമാരുടെ ഉപദേശം തേടണമെന്നും പഠനം നിർദ്ദേശിക്കുന്നു.
social-media-testosterone-and-masculinity-how-influencers-are-reshaping-mens-health
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



