ലാഗോസ്: നൈജീരിയയിൽ 80 യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനത്തിന്റെ എൻജിൻ ആകാശത്തുവെച്ച് പൊട്ടിത്തെറിച്ചു. ലാഗോസിൽ നിന്ന് പോർട്ട് ഹാർകോർട്ടിലേക്ക് പുറപ്പെട്ട അരിക് എയറിന്റെ ബോയിംഗ് 737-700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വിമാനത്തിന്റെ ഇടത് വശത്തെ എൻജിൻ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വിമാനം ഉടൻതന്നെ ബെനിൻ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
വിമാനം ആകാശത്തുവെച്ച് വലിയ രീതിയിൽ കുലുങ്ങിയതായും എൻജിൻ ഭാഗത്തുനിന്ന് തീജ്വാലകളും പുകയും ഉയർന്നതായും യാത്രക്കാർ പറഞ്ഞു. എൻജിന്റെ പുറംകവചം പൂർണ്ണമായും തകരുകയും ഉള്ളിലെ പൈപ്പുകളും വയറുകളും പുറത്തുവരികയും ചെയ്ത നിലയിലായിരുന്നു വിമാനം ലാൻഡ് ചെയ്തത്. ലാൻഡിംഗ് സമയത്ത് വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എൻജിൻ തകരാറിലായതോടെ ഒറ്റ എൻജിൻ ഉപയോഗിച്ചാണ് പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.
അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലാൻഡിംഗിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. തങ്ങളുടെ ജീവൻ രക്ഷിച്ച പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കും യാത്രക്കാർ നന്ദി അറിയിച്ചു. സംഭവത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ അരിക് എയർ മാനേജ്‌മെന്റ് ക്ഷമാപണം നടത്തുകയും അവർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
നൈജീരിയൻ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (NSIB) സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും വിദഗ്ധ സംഘം ശേഖരിച്ചിട്ടുണ്ട്. എൻജിനുണ്ടായ സാങ്കേതിക തകരാറാണോ അതോ മറ്റ് അന്യവസ്തുക്കൾ എൻജിനുള്ളിൽ കടന്നതാണോ അപകടകാരണമെന്ന് പരിശോധിച്ചുവരികയാണ്. 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
80 passengers face death; Boeing plane’s engine explodes, Arik Air plane makes emergency landing



