ഒട്ടാവ: ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും അമേരിക്കയിലേക്കുള്ള യാത്രാ ആവശ്യകതയിലെ ഇടിവിന് ഇടയിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ എയർ കാനഡ റെക്കോർഡ് ലാഭം രേഖപ്പെടുത്തി. 2025-ന്റെ അവസാന മൂന്ന് മാസങ്ങളിൽ 296 മില്യൺ ഡോളറിന്റെ ലാഭമാണ് കമ്പനി കൈവരിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 644 മില്യൺ ഡോളറിന്റെ വൻ നഷ്ടം നേരിട്ട സ്ഥാനത്താണിത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെത്തുടർന്നുണ്ടായ വ്യാപാര തർക്കങ്ങൾ കാനഡയിൽ നിന്നുള്ള യുഎസ് യാത്രകളെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഈ നേട്ടം.
കാനഡയിൽ നിന്നുള്ള യാത്രക്കാർ അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങൾ ഒഴിവാക്കി മറ്റ് വിദേശ രാജ്യങ്ങളിലേക്കും ആഭ്യന്തര യാത്രകളിലേക്കും മാറിയതാണ് ലാഭത്തിന് പ്രധാന കാരണമായതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം 2025 നവംബറിൽ അമേരിക്കയിലേക്കുള്ള യാത്രകളിൽ 23.6 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ യൂറോപ്പിലേക്കും പസഫിക് മേഖലയിലേക്കുമുള്ള കോർപ്പറേറ്റ് യാത്രകളിൽ 30 ശതമാനത്തോളം വർധന രേഖപ്പെടുത്തി. നോർത്ത് അറ്റ്ലാന്റിക് മേഖലയിലെ ഈ വളർച്ച അമേരിക്കൻ വിപണിയിലുണ്ടായ ആഘാതം മറികടക്കാൻ വിമാനക്കമ്പനിയെ സഹായിച്ചു.
അമേരിക്കൻ താരിഫുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതോടെ ‘ബൈ കാനേഡിയൻ’ (Buy Canadian) എന്ന പേരിൽ പ്രാദേശിക ബിസിനസുകളെയും വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുന്ന രീതി കാനഡക്കാർക്കിടയിൽ ശക്തമായിരുന്നു. ഇത് പ്രയോജനപ്പെടുത്തി തങ്ങളുടെ യാത്രാ സർവീസുകൾ കൂടുതൽ വൈവിധ്യവൽക്കരിക്കാൻ സാധിച്ചതായി എയർ കാനഡ ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ മാർക്ക് ഗാലാർഡോ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കാർഗോ മേഖലയിലും പുതിയ വിപണികൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും കമ്പനി നിക്ഷേപകരുടെ യോഗത്തിൽ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t
US tariffs not a setback; Air Canada continues to fly despite crisis



