ഒട്ടാവ: കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്രമാകാൻ ശ്രമിക്കുന്ന ആൽബർട്ടയിലെ വിഘടനവാദി ഗ്രൂപ്പുകൾ അമേരിക്കൻ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ വാർത്ത പുറത്തുവന്നതോടെ രാജ്യം വലിയ രാഷ്ട്രീയ പ്രക്ഷുബ്ധതയിലേക്ക് നീങ്ങുകയാണ്. ആൽബർട്ട വിഘടനവാദികളുടെ ഈ നീക്കത്തെ കടുത്ത ഭാഷയിൽ വിമർശിച്ച ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി, ഇത് ‘രാജ്യദ്രോഹം’ (Treason) ആണെന്ന് വിശേഷിപ്പിച്ചു. ഒട്ടാവയിൽ നടന്ന പ്രീമിയർമാരുടെ യോഗത്തിന് മുന്നോടിയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ദ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രകാരം, ‘ആൽബർട്ട പ്രോസ്പിരിറ്റി പ്രോജക്റ്റ്’ നേതാക്കൾ കഴിഞ്ഞ ഏപ്രിൽ മുതൽ മൂന്ന് തവണയെങ്കിലും വാഷിംഗ്ടണിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്വന്തം രാജ്യം വിഭജിക്കാൻ ഒരു വിദേശ ശക്തിയുടെ സഹായം തേടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഡേവിഡ് എബി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയുടെ പരമാധികാരത്തോട് ഒട്ടും ബഹുമാനം കാണിക്കാത്ത വ്യക്തിയാണെന്നും, അത്തരമൊരു ശക്തിയുമായി ചേർന്ന് രാജ്യം വിഭജിക്കാൻ ശ്രമിക്കുന്നത് അതീവ ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് പ്രവിശ്യാ നേതാക്കളും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ഈ കൂടിക്കാഴ്ചയെ അസ്വീകാര്യവും അനാചാരവുമാണെന്ന് വിശേഷിപ്പിച്ചു. നമ്മൾ ഒരു രാജ്യമാണെന്നും ഫെഡറൽ സർക്കാരിനെ മറികടന്ന് ഇത്തരം ചർച്ചകൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയെ സ്വന്തമാക്കാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും കൈയിലുള്ള എല്ലാ ആയുധങ്ങളും ഉപയോഗിച്ച് അതിനെ ചെറുക്കുമെന്നും ഫോർഡ് വ്യക്തമാക്കി. ന്യൂ ബ്രൺസ്‌വിക്ക് പ്രീമിയർ സൂസൻ ഹോൾട്ടും ആൽബർട്ട നിവാസികൾ രാജ്യത്തോടൊപ്പം നിൽക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ആൽബർട്ടയെ അമേരിക്കയുടെ ഒരു ‘സ്വാഭാവിക പങ്കാളി’ എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വിശേഷിപ്പിച്ചത്. ആൽബർട്ടയുടെ എണ്ണസമ്പത്തും വിഭവങ്ങളും പുതിയ പൈപ്പ്‌ലൈൻ പദ്ധതികളും അമേരിക്കയ്ക്ക് വലിയ താൽപ്പര്യമുള്ള കാര്യങ്ങളാണ്. നിലവിൽ ആൽബർട്ടയിൽ കാനഡയിൽ നിന്ന് വേർപെടുന്നതിനായുള്ള ഹിതപരിശോധനയ്ക്കായി ഒപ്പുശേഖരണം നടക്കുകയാണ്. ട്രംപ് ഭരണകൂടത്തിലെ ചിലരുമായി ചർച്ച നടത്തിയെന്ന് സംഘാടകർ സമ്മതിക്കുന്നുണ്ടെങ്കിലും, അമേരിക്കയിൽ ചേരാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Eby says reported Alberta separatists meeting with U.S. officials amounts to ‘treason’



