ജയ്പൂർ: കൊലപാതക കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന രണ്ട് പ്രതികൾക്ക് വിവാഹം കഴിക്കുന്നതിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ജയ്പൂർ സ്വദേശിനി പ്രിയ സേത്ത് (31), അൽവാർ സ്വദേശി ഹനുമാൻ പ്രസാദ് (29) എന്നിവർക്കാണ് ജയിൽ ചട്ടങ്ങൾ പ്രകാരം പരോൾ ലഭിച്ചത്. രാജസ്ഥാനിലെ സംഗനേറിലുള്ള തുറന്ന ജയിലിൽ (Open Air Camp) കഴിയുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
കഴിഞ്ഞ ഒരു വർഷത്തോളമായി സംഗനേറിലെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു ഇവർ. ലിവ്-ഇൻ ബന്ധത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാൻ അനുമതി തേടി പരോളിനായി അപേക്ഷ സമർപ്പിച്ചു. ജില്ലാ പരോൾ ഉപദേശക സമിതി അപേക്ഷ അംഗീകരിച്ചതോടെ ബുധനാഴ്ച മുതൽ ഇരുവരും ജയിലിന് പുറത്തിറങ്ങി. വരന്റെ ജന്മനാടായ അൽവാറിലെ ബറോഡമിയോയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുകയെന്ന് ഇവരുടെ അഭിഭാഷകൻ അറിയിച്ചു.
രാജ്യത്തെ നടുക്കിയ രണ്ട് കൊലപാതക കേസുകളിലെ പ്രതികളാണ് ഇരുവരും. 2023-ൽ ഡേറ്റിംഗ് ആപ്പായ ടിൻഡർ വഴി പരിചയപ്പെട്ട വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കിയ കേസിലെ പ്രതിയാണ് പ്രിയ സേത്ത്. 2017-ൽ അൽവാറിൽ തന്റെ കാമുകിയുടെ ഭർത്താവിനെയും മൂന്ന് മക്കളെയും മരുമകനെയും കൊലപ്പെടുത്തിയ കേസിലാണ് ഹനുമാൻ പ്രസാദ് ശിക്ഷിക്കപ്പെട്ടത്. തടവുകാരുടെ മാനസിക പരിവർത്തനം ലക്ഷ്യമിട്ടുള്ള 1972-ലെ രാജസ്ഥാൻ പ്രിസണേഴ്‌സ് റൂൾസ് പ്രകാരമാണ് ഇവരെ തുറന്ന ജയിലിലേക്ക് മാറ്റിയിരുന്നത്.
അതേസമയം, കുപ്രസിദ്ധ കുറ്റവാളികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഇരകളുടെ കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രിയ സേത്ത് കൊലപ്പെടുത്തിയ ദുഷ്യന്ത് ശർമ്മയുടെ കുടുംബത്തിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പരോൾ അനുവദിച്ചതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Love inside the prison; Murder accused granted 15-day parole to get married



