സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ആഗോള സാമ്പത്തിക ഫോറത്തിൽ കാനഡയ്‌ക്കെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയുടെ സൈനിക സുരക്ഷയിലാണ് കാനഡ നിലനിൽക്കുന്നതെന്നും എന്നാൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തങ്ങളോട് നന്ദികേടാണ് കാണിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. വൻശക്തികളുടെ സമ്മർദ്ദ തന്ത്രങ്ങളെ വിമർശിച്ചുകൊണ്ടുള്ള മാർക്ക് കാർണിയുടെ പ്രസംഗമാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയിൽ നിന്നുള്ള സൈനികവും സാമ്പത്തികവുമായ ആനുകൂല്യങ്ങൾ കാനഡ കൈപ്പറ്റുന്നുണ്ടെന്നും എന്നാൽ അതിന് അർഹമായ നന്ദി പ്രകടിപ്പിക്കുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു.
ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ന്യായീകരിച്ച ട്രംപ്, വടക്കേ അമേരിക്കയുടെ സുരക്ഷയ്ക്കായി താൻ വിഭാവനം ചെയ്യുന്ന ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തിന് ഈ പ്രദേശം അനിവാര്യമാണെന്ന് വ്യക്തമാക്കി. ഈ സംവിധാനം കാനഡയ്ക്കും സംരക്ഷണം നൽകുമെങ്കിലും പദ്ധതിയുമായി സഹകരിക്കാനോ ചെലവ് പങ്കിടാനോ കാനഡ തയ്യാറാകാത്തതിനെ അദ്ദേഹം വിമർശിച്ചു.
അമേരിക്കയുടെ ആധിപത്യത്തെയും സാമ്പത്തിക സമ്മർദ്ദങ്ങളെയും പരോക്ഷമായി വിമർശിച്ച മാർക്ക് കാർണി, സുരക്ഷയ്ക്കായി ഇനി അമേരിക്കയെ മാത്രം ആശ്രയിക്കാനാവില്ലെന്നും മറ്റ് രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കണമെന്നും നേരത്തെ പ്രസ്താവിച്ചിരുന്നു.
ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് നിയന്ത്രണങ്ങൾ കാനഡയുടെ വാഹന നിർമ്മാണ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും ഫാക്ടറികൾ അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ഇത് തന്റെ വലിയ വിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, കാനഡയുടെ ഭൂപ്രദേശത്തിന് മേൽ യുഎസ് പതാക പതിപ്പിച്ച ചിത്രം ട്രംപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ട്രംപിന്റെ ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്നും ലോകമെമ്പാടും അനാവശ്യമായ അസ്വസ്ഥതകൾ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രതികരിച്ചു.
trump-davos-canada-carney
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



