ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ ‘മിഷൻ 2026’ പദ്ധതിക്ക് ബിജെപി ദേശീയ നേതൃത്വം തുടക്കമിട്ടു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ ഇൻ-ചാർജായി (പ്രഭാരി) നിയമിച്ചു. കേന്ദ്രമന്ത്രി ശോഭ കരന്തലജെയാണ് സഹചുമതലയുള്ള കോ-ഇൻചാർജ്. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച ആദ്യ സുപ്രധാന സംഘടനാ തീരുമാനങ്ങളിലൊന്നാണിത്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ആത്മവിശ്വാസത്തിൽ, കേരള നിയമസഭയിലും അധികാരം പിടിക്കാമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം. നിതിൻ നബിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ കേരളത്തിലെ മുതിർന്ന നേതാക്കളുമായി കേന്ദ്ര നേതൃത്വം വരാനിരിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ 50 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ, തലസ്ഥാനത്തെ ബിജെപി വിജയം ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23 വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കോർപ്പറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ടെത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചാണ് ഈ സന്ദർശനം. ‘വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റ്’ പുറത്തിറക്കുന്നതിനൊപ്പം കേരളത്തിനായുള്ള പുതിയ നാല് അമൃത് ഭാരത് റെയിൽ സർവീസുകളുടെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവ്വഹിക്കും.
വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കുക. സ്മാർട്ട് സിറ്റി പദ്ധതിയുടെ അടുത്ത ഘട്ടം, വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചുള്ള വികസന കോറിഡോർ, മാലിന്യ സംസ്കരണത്തിനായുള്ള ബൃഹദ് പദ്ധതികൾ എന്നിവ സംബന്ധിച്ച വമ്പൻ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നു. മോദിയുടെ സന്ദർശനത്തോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Mission 2026! BJP targets Kerala; Vinod Tawde and Shobha Karantalaje given election responsibility



