വാഷിംഗ്ടൺ: കാനഡ, ഗ്രീൻലാൻഡ്, വെനിസ്വേല എന്നീ രാജ്യങ്ങളെ അമേരിക്കൻ ഭൂഭാഗങ്ങളായി ചിത്രീകരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർമ്മിത ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെയാണ് വിവാദ ചിത്രം പുറത്തുവിട്ടത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ യൂറോപ്യൻ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഭൂപടമുള്ളത്. ഇതിന് പുറമെ, ഗ്രീൻലാൻഡ് 2026-ൽ അമേരിക്കൻ പ്രദേശമായി സ്ഥാപിച്ചുവെന്ന് രേഖപ്പെടുത്തിയ മറ്റൊരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഗ്രീൻലാൻഡിനെച്ചൊല്ലി യൂറോപ്യൻ രാജ്യങ്ങളുമായി നയതന്ത്ര തർക്കം നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ നീക്കം.
ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്നും റഷ്യയുടെയോ ചൈനയുടെയോ ഇടപെടൽ തടയാൻ ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിൽ വരണമെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാൽ ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് വിൽപ്പനയ്ക്കില്ലെന്ന് ഡാനിഷ് സർക്കാരും ഗ്രീൻലാൻഡ് ഭരണകൂടവും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ സൈന്യം അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ പ്രത്യാക്രമണം നടത്താൻ ഡാനിഷ് സൈന്യത്തിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഡെന്മാർക്കിനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ഫെബ്രുവരി ഒന്ന് മുതൽ പത്ത് ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഭൂപടത്തിൽ കാനഡയെയും വെനിസ്വേലയെയും ഉൾപ്പെടുത്തിയതും വലിയ ചർച്ചയായിട്ടുണ്ട്. കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകണമെന്ന ട്രംപിന്റെ നേരത്തെയുള്ള പ്രസ്താവനയെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തള്ളിയിരുന്നു. വെനിസ്വേലയിൽ കഴിഞ്ഞദിവസം അമേരിക്ക നടത്തിയ സൈനിക നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യുഎസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ വെനിസ്വേലയുടെ ഭരണം അമേരിക്ക നിയന്ത്രിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വിക്കിപീഡിയയിലെ തന്റെ പ്രൊഫൈലിൽ ‘വെനിസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിക്കുന്ന ചിത്രവും ട്രംപ് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
trump-new-map-canada-venezuela-greenland-us-territory-geopolitical-tensions-tariffs
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



