കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആറാം ക്ലാസിന് മുകളിലുള്ള പെൺകുട്ടികൾക്ക് താലിബാൻ ഭരണകൂടം ഏർപ്പെടുത്തിയ വിദ്യാഭ്യാസ വിലക്ക് നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും, നിയന്ത്രണങ്ങളെ മറികടന്ന് പഠനം തുടരുകയാണ് ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ. ‘ദരീച’ (Daricha) ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അധ്യാപകരുടെ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രഹസ്യ പഠന ശൃംഖലകളാണ് ഇപ്പോൾ പെൺകുട്ടികൾക്ക് തുണയാകുന്നത്.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെയാണ് അഫ്ഗാനിലെ ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നഷ്ടമായത്. എന്നാൽ നിലവിൽ 175-ഓളം അധ്യാപകരുടെ സഹായത്തോടെ ആറായിരത്തിലധികം പെൺകുട്ടികൾക്ക് ദരീച രഹസ്യമായി വിദ്യാഭ്യാസം നൽകുന്നുണ്ട്. ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പഠിപ്പിക്കുന്നത്. പിടിക്കപ്പെട്ടാൽ തടവുശിക്ഷയടക്കമുള്ള കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന ഭീഷണിക്കിടയിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
വിദ്യാഭ്യാസ വിലക്ക് അഫ്ഗാൻ സമൂഹത്തിൽ ‘മാരകമായ പ്രത്യാഘാതം’ ചെലുത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകൾ അടച്ചതോടെ രാജ്യത്ത് പെൺകുട്ടികളുടെ നേരത്തെയുള്ള വിവാഹങ്ങൾ വർധിച്ചതായും ഇത് സ്ത്രീകളുടെ മാനസികാരോഗ്യത്തെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നതായും ‘റൈറ്റ് ടു ലേൺ അഫ്ഗാനിസ്ഥാൻ’ (RtLA) ഡയറക്ടർ ലോറിൻ ഓട്സ് പറഞ്ഞു. ഏകദേശം 200-ഓളം ചെറുകിട സംഘടനകൾ ഇത്തരത്തിൽ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങൾ രാജ്യത്ത് നടത്തുന്നുണ്ടെന്നാണ് കണക്ക്.
നേരിട്ടുള്ള ക്ലാസുകൾക്ക് പുറമെ, വിദേശ രാജ്യങ്ങളിലുള്ള അധ്യാപകരെയും അഫ്ഗാനിലെ വിദ്യാർത്ഥിനികളെയും ബന്ധിപ്പിക്കുന്ന ഓൺലൈൻ ട്യൂട്ടറിംഗ് ശൃംഖലകളും സജീവമാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുകടക്കാൻ സാധിച്ച മോഹദ്ദേസ ഹസ്സാനി തുടങ്ങിയ വിദ്യാർത്ഥിനികൾ ഇന്ന് വിദേശത്തിരുന്ന് അഫ്ഗാനിലെ നൂറുകണക്കിന് പെൺകുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം ഇത്തരം പ്രാദേശിക വിദ്യാഭ്യാസ കൂട്ടായ്മകളെ പിന്തുണയ്ക്കണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Education ban on girls continues in Afghanistan; thousands continue to study through secret networks



