ഒട്ടാവ: കാനഡയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നുള്ള മരണനിരക്കിൽ വൻ വർധനയെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. രാജ്യത്തെ പ്രധാന മരണകാരണങ്ങളിൽ എട്ടാം സ്ഥാനത്തായിരുന്ന ന്യുമോണിയ, ഒരു വർഷത്തിനിടെ മരണസംഖ്യയിൽ 20 ശതമാനം വർധന രേഖപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2024-ൽ ഏഴായിരത്തിലധികം പേരാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. മരിച്ചവരിൽ പകുതിയിലധികം പേരും 85 വയസ്സിന് മുകളിലുള്ളവരാണെന്നത് ആരോഗ്യമേഖലയിൽ ആശങ്കയുയർത്തുന്നു. ഇൻഫ്ലുവൻസ, ന്യുമോണിയ എന്നിവ മൂലമുള്ള മരണങ്ങൾ 2018-ൽ 8,500 കടന്ന് ഏറ്റവും ഉയർന്ന നിലയിലായിരുന്നു. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ കാരണം ഈ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വീണ്ടും വർധിച്ചുവരികയാണ്.
ന്യുമോണിയ മരണങ്ങൾ വർധിക്കുമ്പോഴും കോവിഡ് ബാധിച്ചുള്ള മരണനിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് കോവിഡ് മരണങ്ങളിൽ 37 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രധാന മരണകാരണങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തുനിന്നും കോവിഡ് ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു. എങ്കിലും വയോധികർക്കിടയിൽ കോവിഡ് ഇപ്പോഴും ഗൗരവകരമായ ഭീഷണിയായി തുടരുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മരണകാരണങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, മറവിരോഗം (ഡിമെൻഷ്യ) മൂലമുള്ള മരണങ്ങളിൽ നാല് ശതമാനം വർധനയുണ്ടായിട്ടുണ്ട്. ക്യാൻസർ, ഹൃദ്രോഗം എന്നിവ കഴിഞ്ഞാൽ കാനഡയിലെ പ്രധാന മരണകാരണമായി ഡിമെൻഷ്യ മാറിക്കഴിഞ്ഞു. അതേസമയം, കാനഡക്കാരുടെ ശരാശരി ആയുർദൈർഘ്യം 82.16 വർഷമായി ഉയർന്നു. തുടർച്ചയായ രണ്ടാം വർഷമാണ് രാജ്യത്തെ ആയുർദൈർഘ്യത്തിൽ വർധനയുണ്ടാകുന്നത്.
കാനഡയിൽ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നത് സ്ത്രീകളാണെങ്കിലും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളുടെ കാര്യത്തിൽ സ്ത്രീകൾ പിന്നിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകളുടെ ആകെ ആയുസ്സിൽ 81 ശതമാനം കാലയളവ് മാത്രമാണ് നല്ല ആരോഗ്യത്തോടെ ഇരിക്കുന്നത്. പുരുഷന്മാരിൽ ഇത് 83 ശതമാനമാണ്. പ്രവിശ്യകളിൽ സസ്‌കാച്ചവൻ, ആൽബർട്ട, ബി.സി എന്നിവിടങ്ങളിലാണ് ആയുർദൈർഘ്യത്തിൽ കാര്യമായ വർധന രേഖപ്പെടുത്തിയത്.
pneumonia-was-one-of-the-leading-causes-of-death-in-2024-new-statcan-data-shows
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



