കുവൈത്ത്: പതിറ്റാണ്ടുകളായി തുടർന്നുവന്ന ഏറ്റവും സങ്കീർണ്ണമായ ഒരു പൗരത്വ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് കുവൈത്തിലെ നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ വിഭാഗം. അയൽരാജ്യത്ത് നിന്നുള്ള മൂന്ന് സഹോദരങ്ങൾ വ്യത്യസ്ത കുടുംബപ്പേരുകളിൽ കുവൈത്ത് പൗരത്വം നേടിയെടുത്ത സങ്കീർണ്ണമായ തട്ടിപ്പാണ് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ വിഭാഗം പുറത്തുകൊണ്ടുവന്നത്. പ്രതികളുടെ മക്കളും പേരക്കുട്ടികളും ഉൾപ്പെടെ നിലവിൽ പൗരത്വ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന 264 പേർക്കെതിരെയും നടപടിയുണ്ടാകും.
വർഷങ്ങൾക്ക് മുൻപ് കുവൈത്തിലെത്തിയ മൂന്ന് സഹോദരങ്ങൾ, തങ്ങൾ മൂന്ന് വ്യത്യസ്ത കുവൈത്ത് പൗരന്മാരുടെ മക്കളാണെന്ന് കാണിച്ചാണ് പൗരത്വം നേടിയത്. ഒരേ പിതാവിന്റെ മക്കളായ ഇവർ കുവൈത്തിൽ എത്തിയപ്പോൾ പരസ്പരം ബന്ധമില്ലാത്തവരായി രേഖകൾ ചമയ്ക്കുകയായിരുന്നു. കഴിഞ്ഞ 50 വർഷമായി ഈ രഹസ്യം ആർക്കും സംശയം തോന്നാത്ത രീതിയിൽ ഇവർ സൂക്ഷിച്ചു പോന്നു. ഓരോരുത്തരും വ്യത്യസ്ത കുടുംബങ്ങളുടെ ഭാഗമായി മാറിയതിനാൽ ഔദ്യോഗിക പരിശോധനകളിൽ ഇവർ ദീർഘകാലം പിടിക്കപ്പെടാതെ കഴിഞ്ഞു.
2006-ൽ ഇറാനിൽ വെച്ചുണ്ടായ ഒരു സാമ്പത്തിക തർക്കമാണ് ഈ വൻ ചതിയുടെ ചുരുളഴിച്ചത്. കേസിലെ ഒന്നാം പ്രതിയുടെ മകൻ നിയമവിരുദ്ധമായി കുവൈത്ത് വിടുകയും ഇറാനിൽ വെച്ച് നിയമപ്രശ്നങ്ങളിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ടെഹ്റാനിലെ കുവൈത്ത് എംബസി നടത്തിയ അന്വേഷണത്തിൽ, ഇയാൾക്ക് മറ്റൊരു ഗൾഫ് രാജ്യത്തിന്റെ പൗരത്വം കൂടിയുണ്ടെന്ന് വ്യക്തമായി. തുടർന്ന് എംബസി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ പരിശോധനയിലാണ് മൂന്ന് സഹോദരങ്ങളുടെയും തട്ടിപ്പ് വെളിവായത്.
തട്ടിപ്പിലൂടെ പൗരത്വം നേടിയ 264 പേർക്കും സർക്കാർ നൽകി വന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും അടിയന്തരമായി റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടു. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. കുവൈത്ത് പൗരത്വ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നടന്നുവരുന്ന പ്രത്യേക പരിശോധനകളിൽ കണ്ടെത്തിയ ഏറ്റവും വലിയ തട്ടിപ്പ് കേസുകളിൽ ഒന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Obtained citizenship by forging documents; Fraud exposed after 50 years, action taken against 264 people including three brothers



