വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാൻ നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെന്മാർക്കിന്റെ അധീനതയിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാൻ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കിൽ സൈനിക അധിനിവേശം ഉൾപ്പെടെയുള്ള മാർഗങ്ങൾ പരിഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചത്.
റഷ്യയുടെയോ ചൈനയുടെയോ സ്വാധീനം ഗ്രീൻലാൻഡിൽ വർദ്ധിക്കുന്നത് തടയാൻ അമേരിക്ക ഈ പ്രദേശം ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ട്രംപ് പറഞ്ഞു. “നല്ല രീതിയിൽ (നയതന്ത്രപരമായി) ഈ കരാർ പൂർത്തിയാക്കാനാണ് എനിക്ക് താൽപ്പര്യം. എന്നാൽ അത് നടന്നില്ലെങ്കിൽ മറ്റ് കഠിനമായ വഴികൾ തേടും. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അമേരിക്ക അവിടെ എന്തെങ്കിലും ചെയ്തിരിക്കും,” ട്രംപ് പറഞ്ഞു. ഗ്രീൻലാൻഡിനെ ഒരു വമ്പൻ റിയൽ എസ്റ്റേറ്റ് ഇടപാടായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഗ്രീൻലാൻഡിലെ ജനങ്ങളെ സ്വാധീനിച്ച് ഡെന്മാർക്കിൽ നിന്ന് അവരെ മോചിപ്പിക്കാനായി വൻ തുക വാഗ്ദാനം ചെയ്യുന്ന പദ്ധതി വൈറ്റ് ഹൗസ് ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദ്വീപിലെ ഏകദേശം 56,000 വരുന്ന പൗരന്മാരിൽ ഓരോരുത്തർക്കും 10,000 മുതൽ 100,000 ഡോളർ വരെ (ഏകദേശം 8 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ) നൽകാനാണ് നീക്കം. ഡെന്മാർക്കിൽ നിന്ന് വേർപെട്ട് സ്വതന്ത്രമാകണോ എന്ന് തീരുമാനിക്കാൻ ഗ്രീൻലാൻഡിന് അവകാശമുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ വോട്ട് അമേരിക്കയ്ക്ക് അനുകൂലമാക്കാനാണ് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത്.
എന്നാൽ, ഗ്രീൻലാൻഡിലെ പ്രാദേശിക ഭരണകൂടവും ഡെന്മാർക്ക് സർക്കാരും അമേരിക്കയുടെ ഈ നീക്കത്തെ ശക്തമായി എതിർത്തു. ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ലെന്ന് ഡാനിഷ് അധികൃതർ വ്യക്തമാക്കി. ഡെന്മാർക്കിന്റെയും യൂറോപ്പിന്റെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മേഖലയിലെ പ്രകൃതി വിഭവങ്ങളും സൈനിക തന്ത്രപ്രധാനമായ സ്ഥാനവുമാണ് അമേരിക്കയെ ഗ്രീൻലാൻഡിലേക്ക് ആകർഷിക്കുന്നത്.
അതിനിടെ, നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിനെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് വലിയ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇതിനോടകം തന്നെ ഗ്രീൻലാൻഡിലെ പിറ്റുഫിക് സ്പേസ് ബേസിൽ (Thule Air Base) അമേരിക്കയ്ക്ക് സൈനിക സാന്നിധ്യമുണ്ട്. അതേസമയം, ഗ്രീൻലാൻഡിലെ ജനങ്ങളിൽ 85 ശതമാനവും അമേരിക്കയുടെ ഭാഗമാകാൻ താൽപ്പര്യമില്ലാത്തവരാണെന്ന് സമീപകാല സർവേകൾ വ്യക്തമാക്കുന്നു.
നേരത്തെ, വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ പിടികൂടിയതിന് പിന്നാലെയാണ് ഗ്രീൻലാൻഡിന് മേൽ ട്രംപ് സമ്മർദ്ദം ശക്തമാക്കുന്നത്. ഇതിനുമുമ്പ് 1867-ലും 1946-ലും അമേരിക്ക ഗ്രീൻലാൻഡ് വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ഡെന്മാർക്ക് ആ അപേക്ഷകൾ നിരസിക്കുകയായിരുന്നു.
what-are-potential-hard-ways-trump-could-try-to-take-greenland
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



