ന്യൂഡൽഹി: സന്ദർശക വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തുടരുന്നത് തടയുന്നതിനായി വിസ ബോണ്ട് നിയമം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ട്രംപ് ഭരണകൂടം. പുതുതായി ഉൾപ്പെടുത്തിയ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയുൾപ്പെടെ ആകെ 38 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ ഇനിമുതൽ വിസ ബോണ്ട് തുക നൽകേണ്ടി വരും. ജനുവരി 21 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.
നിലവിൽ ഏഴ് രാജ്യങ്ങൾക്ക് മാത്രമുണ്ടായിരുന്ന ഈ നിബന്ധനയിലേക്ക് 25 രാജ്യങ്ങളെക്കൂടി പുതുതായി ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ നിയമത്തിന്റെ പരിധിയിൽ വരുന്ന രാജ്യങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. വിസ കാലാവധിക്ക് ശേഷം നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നത് തടയാൻ ബോണ്ട് തുക ഈടാക്കുന്നത് ഫലപ്രദമായ മാർഗമാണെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
പുതിയ നിയമപ്രകാരം, ബിസിനസ് (B-1), ടൂറിസ്റ്റ് (B-2) വിസകൾക്കായി അപേക്ഷിക്കുന്ന നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർ 5,000 ഡോളർ മുതൽ 15,000 ഡോളർ വരെ ബോണ്ട് തുകയായി കെട്ടിവെക്കണം. വിസ അഭിമുഖത്തിനിടെ കോൺസുലർ ഓഫീസർമാരായിരിക്കും ഓരോ അപേക്ഷകനും നൽകേണ്ട തുക നിശ്ചയിക്കുന്നത്. യുഎസിൽ നിന്ന് കൃത്യസമയത്ത് മടങ്ങുന്നവർക്ക് ഈ തുക തിരികെ ലഭിക്കുന്നതാണ്.
ദക്ഷിണേഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയ്ക്ക് പുറമെ അൾജീരിയ, അംഗോള, ക്യൂബ, നൈജീരിയ, വെനസ്വേല, സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വിസ ചട്ടങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളെയാണ് പ്രധാനമായും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത്.
ഈ പദ്ധതി പ്രകാരം വിസ ലഭിക്കുന്നവർക്ക് അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങൾ വഴിയും പ്രവേശനം അനുവദിക്കില്ല. ബോസ്റ്റൺ ലോഗൻ, ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി (JFK), വാഷിംഗ്ടൺ ഡുള്ളസ് എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി മാത്രമേ ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. ഇമിഗ്രേഷൻ നടപടികൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.
2025 ഓഗസ്റ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച വിസ ബോണ്ട് പദ്ധതിയാണ് ഇപ്പോൾ വിപുലമായ രീതിയിൽ നടപ്പിലാക്കുന്നത്. അമേരിക്കയുടെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെയും അനധികൃത താമസം ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US tightens rules; Visa bond extended to more countries; New changes from January 21



