ഒട്ടാവ: വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത ആഴ്ച ചൈനയിലേക്ക്. ജനുവരി 13 മുതൽ 17 വരെയാണ് ഔദ്യോഗിക സന്ദർശനം. 2017ന് ശേഷം ഒരു കനേഡിയൻ പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത് ഇതാദ്യമായാണ്. സന്ദർശന വേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കാർണി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വ്യാപാരം, ഊർജ്ജം, കൃഷി, അന്താരാഷ്ട്ര സുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണമാണ് ചർച്ചാവിഷയമാവുക. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടന്ന എപെക് (APEC) ഉച്ചകോടിക്കിടെ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ജിൻപിങ് കാർണിയെ ചൈനയിലേക്ക് ക്ഷണിച്ചത്. ചൈന സന്ദർശനത്തിന് ശേഷം ജനുവരി 19 മുതൽ 21 വരെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലും മാർക്ക് കാർണി പങ്കെടുക്കും.
ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് കാർണി പറഞ്ഞു. ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി പുതിയ പങ്കാളിത്തങ്ങൾ കണ്ടെത്തുമെന്നും ഊർജ്ജ-വ്യാപാര മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക യാത്ര.
കാനഡയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ ചർച്ചകളിൽ പ്രതിഫലിച്ചേക്കും. 2024-ൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ 100 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായി കാനഡയിൽ നിന്നുള്ള കനോള വിത്തുകൾ, എണ്ണ, പയർവർഗങ്ങൾ, മാംസ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ചൈനയും ഉയർന്ന ഇറക്കുമതി താരിഫ് ചുമത്തി. ഇത്തരം തർക്കങ്ങളിൽ പരിഹാരം കണ്ടെത്തുക എന്നതാണ് കാർണിയുടെ സന്ദർശനത്തിലെ പ്രധാന വെല്ലുവിളി.
അതേസമയം, പ്രധാനമന്ത്രിയുടെ വിദേശയാത്രയെ വിമർശിച്ച് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി രംഗത്തെത്തി. രാജ്യത്തിന് ഗുണമില്ലാത്ത യാത്രകൾക്കായി ഇന്ധനവും പണവും പാഴാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിയർ പൊയിലീവ്രിന്റെ ഓഫീസ് ആരോപിച്ചു. ആഭ്യന്തര പ്രശ്നങ്ങളിലും തകരുന്ന സമ്പദ്‌വ്യവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കാർണി സമ്പന്നരുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Prime Minister Mark Carney to visit China for diplomatic talks; first visit in seven years



