തെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച ജനകീയ പ്രതിഷേധം ഇറാന്റെ ഭരണകൂടത്തെ പിടിച്ചുലയ്ക്കുന്ന തലത്തിലേക്ക് വ്യാപിക്കുന്നു. പ്രക്ഷോഭകർക്ക് നേരെ ഇറാൻ സൈന്യം വെടിവെപ്പോ അടിച്ചമർത്തൽ നടപടികളോ തുടർന്നാൽ അമേരിക്ക നേരിട്ട് ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെട്ടാൽ പശ്ചിമേഷ്യ മുഴുവൻ വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാൻ ശക്തമായ മറുപടിയും നൽകി.
വിലക്കയറ്റത്തിനും തകർന്ന സമ്പദ്‌ഘടനയ്ക്കുമെതിരെ രാജ്യത്തെ വ്യാപാരികൾ ആരംഭിച്ച പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ ഖമനേയി ഭരണകൂടത്തിനെതിരായ വൻ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. നിലവിൽ രാജ്യത്തെ 30-ഓളം പ്രധാന കേന്ദ്രങ്ങളിലേക്ക് പ്രതിഷേധം പടർന്നു. 1979-ൽ പുറത്താക്കപ്പെട്ട ഷാ ഭരണകൂടം തിരികെ വരണമെന്നും മതഭരണകൂടം ഒഴിഞ്ഞുപോണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. 2022-ലെ ഹിജാബ് വിരുദ്ധ സമരത്തിന് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
പ്രതിഷേധക്കാർ കൊല്ലപ്പെടുന്നത് തുടർന്നാൽ അവരെ രക്ഷിക്കാൻ അമേരിക്കൻ സൈന്യം നേരിട്ടിറങ്ങുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ആയത്തുള്ള അലി ഖമനേയിയെ അധികാരത്തിൽ നിന്ന് പുറത്താക്കി അമേരിക്കയുമായും ഇസ്രായേലുമായും സഹകരിക്കുന്ന ഒരു ഭരണകൂടത്തെ കൊണ്ടുവരാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിക്കുന്നു. അമേരിക്കയിൽ ഒളിവിൽ കഴിയുന്ന ഷാ ഭരണകൂടത്തിന്റെ അനന്തരാവകാശി റിസ പഹലാവി പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇറാന്റെ സംശയങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ പരമാധികാരത്തിന് മേൽ അമേരിക്ക കടന്നുകയറാൻ ശ്രമിച്ചാൽ ഇറാഖിലും സിറിയയിലും ഗാസയിലും ഉണ്ടായതിനേക്കാൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ ഇസ്രായേലുമായുള്ള പോരാട്ടത്തിൽ വലിയ നഷ്ടങ്ങൾ സംഭവിച്ച ഇറാൻ, വിട്ടുവീഴ്ചയില്ലാത്ത തിരിച്ചടിക്ക് തയ്യാറാണെന്ന നിലപാടിലാണ്. അമേരിക്കയുടെ ഇടപെടൽ ഉണ്ടായാൽ അത് ഒരു ‘ഓൾ ഔട്ട് വാറിലേക്ക്’ (All-out war) നയിച്ചേക്കുമെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു.
ഇതുവരെ നടന്ന സംഘർഷങ്ങളിൽ ആറോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നേപ്പാളിലും ബംഗ്ലാദേശിലും ഉണ്ടായതിന് സമാനമായ അട്ടിമറി ഇറാറിലും സംഭവിക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. പ്രതിഷേധത്തെ നേരിടാൻ സൈന്യത്തിന് നിയന്ത്രണങ്ങളുണ്ടെങ്കിലും, അമേരിക്കയുടെ തുറന്ന പിന്തുണ പ്രക്ഷോഭകാരികൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. പശ്ചിമേഷ്യയിൽ വീണ്ടും ഒരു യുദ്ധഭീതി നിഴലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Tensions in Iran intensify for sixth day; US threatens direct action if protesters open fire
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



