ഹവാന: ക്യൂബയിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ, ഒറോപൗച്ച് (Oropouche) തുടങ്ങിയ പകർച്ചവ്യാധികൾ അതിവേഗം പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയാണിതെന്ന് പ്രമുഖ മെഡിക്കൽ ജേണലായ ‘ബി.എം.ജെ’ (BMJ) പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ രാജ്യത്തെ ആശുപത്രികളും മോർച്ചറികളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നാണ് സൂചന.
ഔദ്യോഗിക കണക്കുകൾ പ്രകാരം 38,000-ത്തിലധികം പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 12 പേരും ചിക്കൻഗുനിയ ബാധിച്ച് 21 പേരും മരിച്ചതായി ക്യൂബൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊതുക്, മണലീച്ച തുടങ്ങിയ പ്രാണികളിലൂടെ പടരുന്ന ഈ രോഗങ്ങൾ അമിതമായ പനിക്കും സന്ധിവേദനയ്ക്കും കാരണമാകുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് വിമർശനമുണ്ട്.
വേനൽക്കാലത്തെ കടുത്ത ചൂടും മഴയുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ക്യൂബൻ ആരോഗ്യ മന്ത്രി ഹോസെ ഏഞ്ചൽ പോർട്ടൽ മിറാൻഡ പറഞ്ഞു. ഇവ പുതിയ രോഗങ്ങളല്ലെന്നും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നതാണെന്നുമാണ് സർക്കാർ നിലപാട്. ക്യൂബയ്ക്ക് പുറമെ ബ്രസീൽ, കൊളംബിയ, പെറു തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സമാനമായ രീതിയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്യൂബയിലെ ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ ജാഗ്രതാ നിർദ്ദേശം നൽകി. ക്യൂബയിലേക്ക് യാത്ര ചെയ്യുന്നവർ പ്രാണികളുടെ കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നവംബർ, ഡിസംബർ മാസങ്ങളിൽ പുതുക്കിയ മാർഗനിർദ്ദേശത്തിൽ കാനഡ അറിയിച്ചു. ഇൻസെക്ട് റിപ്പലന്റുകൾ ഉപയോഗിക്കാനും ശരീരം പൂർണ്ണമായി മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും നിർദ്ദേശമുണ്ട്.
യാത്രക്കാർ എയർ കണ്ടീഷൻ ചെയ്ത മുറികളിലോ വലകൾ ഉപയോഗിച്ചുള്ള സുരക്ഷിതമായ ഇടങ്ങളിലോ താമസിക്കാൻ ശ്രദ്ധിക്കണം. യാത്രയ്ക്ക് ആറാഴ്ച മുമ്പ് തന്നെ ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും കാനഡ നിർദ്ദേശിക്കുന്നു. ക്യൂബയിൽ നിന്ന് തിരിച്ചെത്തിയ ചില യാത്രക്കാരിൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.
ക്യൂബയിലെ സാമ്പത്തിക പ്രതിസന്ധിയും ഔഷധക്ഷാമവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരും മാസങ്ങളിൽ രോഗവ്യാപനം തടയുന്നതിനായി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയേക്കും.
cuba-hit-by-surge-of-multiple-infectious-diseases-medical-journal-article-warns
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



