വാഷിംഗ്ടൺ: അമേരിക്കയിലെ എച്ച്-1ബി വിസ നടപടികളിലെ അനിശ്ചിതത്വം നീളുന്ന സാഹചര്യത്തിൽ, മികച്ച അവസരമായി ജർമ്മനിയെ പരിഗണിച്ച് ഐടി പ്രൊഫഷണലുകൾ. വിസാ ഇന്റർവ്യൂകൾക്കും സ്റ്റാമ്പിംഗിനും നേരിടുന്ന കനത്ത കാലതാമസം മൂലം പ്രവാസികൾക്കിടയിൽ പടരുന്ന ആശങ്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ പുതിയ ചർച്ചകളിലൂടെയാണ് പുറത്തുവരുന്നത്.
2025-ലെ എച്ച്-1ബി ലോട്ടറിയിൽ തിരഞ്ഞെടുക്കപ്പെട്ടവർ പോലും നടപടികൾ വൈകുന്നതിൽ ആശങ്കയിലാണ്. ജനുവരിയിൽ നിശ്ചയിച്ചിരുന്ന പല ഇന്റർവ്യൂകളും 2027 ഏപ്രിലിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകൾ ഉദ്യോഗാർത്ഥികളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ കമ്പനികളിലൂടെ തന്നെ ജർമ്മനി പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ച് പലരും ഗൗരവമായി ആലോചിക്കുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന കർശനമായ സോഷ്യൽ മീഡിയ പരിശോധനയാണ് (Social Media Vetting) നിലവിലെ കാലതാമസത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകളിൽ ഡിസംബറിൽ നിശ്ചയിച്ചിരുന്ന അപ്പോയിന്റ്‌മെന്റുകൾ അടുത്ത വർഷം പകുതിയോടെ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ. വിസാ സ്റ്റാമ്പിംഗിനായി നാട്ടിലെത്തിയ പല ഐടി ജീവനക്കാരും മടങ്ങിപ്പോകാനാകാതെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
വിസാ പ്രതിസന്ധി ഇന്ത്യൻ കുടുംബങ്ങളെ ബാധിക്കുന്ന കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അമേരിക്കയെ അറിയിച്ചിട്ടുണ്ട്. അപ്പോയിന്റ്‌മെന്റുകൾ പുനഃക്രമീകരിക്കുന്നത് പ്രൊഫഷണലുകളുടെ കരിയറിനെയും ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇത്തരം വെല്ലുവിളികൾ നിലനിൽക്കെ, താരതമ്യേന ലളിതമായ കുടിയേറ്റ നിയമങ്ങളുള്ള ജർമ്മനി സുരക്ഷിതമായ ഇടമായി പലരും വിലയിരുത്തുന്നു.
എന്നാൽ, ജർമ്മനിയിലെ ഉയർന്ന നികുതി നിരക്കും ഭാഷാപരമായ തടസ്സങ്ങളും വെല്ലുവിളിയാണെന്ന വാദവും ചർച്ചകളിൽ ഉയരുന്നുണ്ട്. അമേരിക്കയിലെ ഉയർന്ന ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ ജർമ്മനി പിന്നിലാണെങ്കിലും, നിലവിലെ വിസാ കുരുക്കും കുടിയേറ്റ നിയമങ്ങളിലെ കടുപ്പമേറിയ മാറ്റങ്ങളും പുതിയ തൊഴിൽ വിപണികൾ തേടാൻ പ്രവാസികളെ പ്രേരിപ്പിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US H-1B visa crisis:: Are expats flocking to Germany? Discussion is active on social media



