ഹാമന്റൺ: ന്യൂജേഴ്‌സിയിലെ ഹാമന്റണിൽ ഞായറാഴ്ച രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 11:25-ഓടെയാണ് അപകടം റിപ്പോർട്ട് ചെയ്തതെന്ന് ഹാമന്റൺ പോലീസ് ചീഫ് കെവിൻ ഫ്രയൽ അറിയിച്ചു. ഹാമന്റൺ മുനിസിപ്പൽ എയർപോർട്ടിന് മുകളിൽ എൻസ്‌ട്രോം F-28A, എൻസ്‌ട്രോം 280C എന്നീ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) വ്യക്തമാക്കി. അപകടത്തെത്തുടർന്ന് തകർന്നു വീണ ഒരു ഹെലികോപ്റ്ററിലുണ്ടായ തീ പിന്നീട് ഫയർഫോഴ്‌സ് അണച്ചു.
രണ്ട് ഹെലികോപ്റ്ററുകളിലും പൈലറ്റുമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പൈലറ്റിനെ ജീവൻ രക്ഷാ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പതിവായി വിമാനത്താവളത്തിന് സമീപമുള്ള കഫേയിലെത്താറുള്ള പൈലറ്റുമാരാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ഹെലികോപ്റ്ററുകൾ പറന്നുയർന്നതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ആകാശത്ത് വെച്ച് വലിയ ശബ്ദത്തോടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കുകയും പിന്നീട് കറങ്ങി താഴേക്ക് വീഴുകയുമായിരുന്നുവെന്ന് മറ്റ് ദൃക്‌സാക്ഷികളും അറിയിച്ചു.
അറ്റ്‌ലാന്റിക് കൗണ്ടിയിൽ ഫിലാഡൽഫിയയിൽ നിന്ന് 35 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഹാമന്റൺ നഗരത്തിലാണ് അപകടം നടന്നത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) സംയുക്ത അന്വേഷണം നടത്തുമെന്ന് പോലീസ് ചീഫ് അറിയിച്ചു.
പൈലറ്റുമാർ തമ്മിലുള്ള ആശയവിനിമയം, അപകടസമയത്ത് പരസ്പരം വിമാനങ്ങൾ കാണാൻ സാധിച്ചിരുന്നോ എന്നീ കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും. മിക്ക ആകാശ അപകടങ്ങളും ‘സീ ആൻഡ് അവോയ്ഡ്’ രീതിയിലുള്ള പരാജയം മൂലമാണ് സംഭവിക്കാറുള്ളതെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥനായ അലൻ ഡീൽ നിരീക്ഷിച്ചു.
അപകടസമയത്ത് ആകാശം മേഘാവൃതമായിരുന്നുവെങ്കിലും കാറ്റ് കുറവായിരുന്നുവെന്നും കാഴ്ചാപരിധി വ്യക്തമായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ അക്യുവെതർ റിപ്പോർട്ട് ചെയ്തു. കോക്പിറ്റിൽ നിന്നുള്ള ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ഹെലികോപ്റ്ററുകളുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്.



