വാഷിങ്ങ്ടൺ: അമേരിക്കൻ തീൻമേശകളിലെ ഒഴിച്ചുകൂടാനാവാത്ത ബീഫ് വിഭവങ്ങൾ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് അകന്നുനിൽക്കുകയാണ്. ബീഫിന് വിപണിയിൽ വില കുത്തനെ ഉയർന്നത് സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ സാരമായി ബാധിച്ചു. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ കനത്ത ഇറക്കുമതി തീരുവകൾ ഭക്ഷ്യോല്പന്നങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടി. ഇതിനുപുറമേ, വിവിധ സർക്കാർ വകുപ്പുകൾ അടച്ചിട്ടതിനെ (Government Shutdown) തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ജനജീവിതം കൂടുതൽ ദുസഹമാക്കിയിരിക്കുകയാണ്. പ്രതിവർഷം ശരാശരി 29 കിലോ ബീഫ് ഒരാൾ ആഹാരമാക്കുന്നുവെന്നാണ് അമേരിക്കൻ അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മാറുന്ന സാമ്പത്തിക സാഹചര്യത്തിൽ, ആഘോഷങ്ങൾക്കായി ബീഫിന് പകരം മറ്റ് പോംവഴികൾ തേടേണ്ട അവസ്ഥയിലാണ് അമേരിക്കൻ ജനത.
ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളുടെ വേളയായ ഡിസംബര്‍ മാസത്തിലാണ് ബീഫ് വിഭവങ്ങളോട് ഏറ്റവും പ്രിയമേറുന്നത്. പ്രത്യേകിച്ച് ക്രിസ്മസ് പുതുവല്‍സരരാവുകളില്‍ ബീഫ് വിഭവങ്ങളില്ലാതെ ആഘോഷമില്ല. സാധാരണ അവധിക്കാലത്ത് അമേരിക്കയിലെ ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും ബീഫ് രൂചികളൊരുക്കുന്നതിന്റെ തിരക്കായിരിക്കും. ബീഫ് വിഭവങ്ങളില്‍ വിലക്കൂടുതല്‍ കാരണം വന്‍കിട ഹോട്ടലുകള്‍ക്ക് അതില്‍ കൈവയ്ക്കാന്‍ അത്ര ധൈര്യം പോര.
ബീഫ് വിപണിയിൽ ഇത്തവണ വൻ വിലക്കയറ്റമാണ് ദൃശ്യമാകുന്നത്. ഏകദേശം 15 ശതമാനത്തോളം വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. സമീപഭാവിയിലൊന്നും വില താഴാൻ സാധ്യതയില്ലെന്നതാണ് നിലവിലെ സൂചനകൾ. സാധാരണ ബീഫിന് കിലോയ്ക്ക് 1000 രൂപ കടന്നിരിക്കുകയാണ്. എന്നാൽ അമേരിക്കക്കാരുടെ പ്രിയപ്പെട്ട ‘ബീഫ് റിബിന്റെ’ വില കേട്ടാൽ ഞെട്ടും. കിലോയ്ക്ക് 60 മുതൽ 80 ഡോളർ വരെയാണ് (ഏകദേശം 5400 – 7200 രൂപ) ഇതിന് ഈടാക്കുന്നത്. ബീഫിന് പുറമെ, പാചകത്തിന് ആവശ്യമായ മസാലകൾ ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങളുടെ വിലയും കുത്തനെ ഉയർന്നത് ഉപഭോക്താക്കൾക്ക് ഇരട്ടി പ്രഹരമായിരിക്കുകയാണ്.
ഇതെല്ലാം സാധാരണക്കാരുടെ ആഘോഷവേളകള്‍ ചെലവേറിയതാക്കുമെന്നതില്‍ സംശയമില്ല.അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സൈറ്റിലെ വിവരമനുസരിച്ച് വീട്ടില്‍ തയാറാക്കുന്ന വിഭവങ്ങളുടെ വില 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 2.7 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കാകട്ടെ 2024 ഓഗസ്റ്റിലെ വിലയെക്കാള്‍ 3.9 ശതമാനം വര്‍ധന ഉണ്ടായി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തലിനെത്തുടര്‍ന്ന്, ഏറ്റവും കുടുതല്‍ ബീഫ് ഇറക്കുമതി ചെയ്യുന്ന ബ്രസീലില്‍ നിന്നെത്തുന്ന ബീഫിന്റെ വില കുത്തനെ ഉയര്‍ന്നത് കാര്യങ്ങള്‍ അവതാളത്തിലാക്കിയിട്ടുണ്ട്. (ഇന്ത്യയുടെ പോലെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യമാണ് ബ്രസീല്‍, 50 ശതമാനമാണ് ഇരു രാജ്യങ്ങളുടെയും തീരുവ).
അമേരിക്കക്കാര്‍ക്ക് ബീഫ് എന്നത് പശുവും കാളയുമാണ്. എന്നാല്‍ ഇന്ത്യ പ്രധാനമായും വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് എരുമ , പോത്ത് എന്നിവയുടെ ഇറച്ചിയാണ്.ഇതിനുപുറമെ അമേരിക്കയില്‍ കന്നുകാലികളെ വളര്‍ത്തുന്ന മേഖലകളില്‍ ഉണ്ടായ വരള്‍ച്ച കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഉല്‍പ്പാദന ഇടിവിലേയ്ക്ക് നയിച്ചത് വിലക്കയറ്റിന് ആക്കം കൂട്ടി. ആവശ്യത്തിന് ബീഫ് കിട്ടാനില്ലാതായതും ചെലവേറിയതും കാരണം പല വന്‍കിട മീറ്റ് പ്രോസസിങ് പ്ലാന്റുകളും പൂട്ടുകയോ ജീവനക്കാരെ പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
ബീഫ് വില നിയന്ത്രിക്കാനായി അർജന്റീനയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ചില ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അത് ഫലപ്രദമായില്ല. മറ്റു രാജ്യങ്ങളെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാൻ ട്രംപ് നടപ്പിലാക്കിയ കനത്ത ഇറക്കുമതി തീരുവ (Import Duty), ഒടുവിൽ അമേരിക്കക്കാരുടെ തന്നെ ജീവിതച്ചെലവ് വർധിപ്പിക്കുന്നതിലേക്കാണ് നയിച്ചത്. സ്വന്തം സാമ്പത്തിക നയങ്ങൾ ജനങ്ങൾക്ക് തിരിച്ചടിയായെന്ന് അദ്ദേഹത്തിന് തന്നെ ഇപ്പോൾ സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. ട്രംപിനെ പിന്തുണയ്ക്കുന്ന പല ചാനലുകളും ബീഫ് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ അമിത വിലക്കയറ്റത്തെക്കുറിച്ച് വാർത്തകൾ നൽകാൻ നിർബന്ധിതരായിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
7200 rupees per kilo..! Beef prices in the US hit record high, spoiling New Year celebrations!



