ഹാലിഫാക്സ്: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രൈന് 2.5 ബില്യണിന്റെ അധിക സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ. പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇന്ന് (ശനിയാഴ്ച) ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഫ്ലോറിഡയിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായി, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുമായി ഹാലിഫാക്സ് വിമാനത്താവളത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.
റഷ്യ യുക്രൈൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രധാനമന്ത്രി മാർക്ക് കാർണി ശക്തമായി അപലപിച്ചു. റഷ്യയുടേത് ‘ക്രൂരമായ’ നടപടിയാണെന്നും ഈ സാഹചര്യത്തിൽ യുക്രൈന് പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരാളുടെ മരണത്തിനും 27 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇരു നേതാക്കളുടെയും സംയുക്ത പ്രതികരണം.
കാനഡ നൽകുന്ന ഈ തുക യുക്രൈന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര നാണയ നിധി (IMF), ലോകബാങ്ക് എന്നിവയിൽ നിന്നുള്ള കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കാൻ സഹായിക്കുമെന്ന് മാർക്ക് കാർണി വ്യക്തമാക്കി. കാനഡയുടെ ഉറച്ച പിന്തുണയ്ക്ക് പ്രസിഡന്റ് സെലൻസ്‌കി നന്ദി അറിയിച്ചു. സമാധാന ശ്രമങ്ങൾക്കുള്ള റഷ്യയുടെ മറുപടിയാണ് പുതിയ ആക്രമണങ്ങളെന്ന് അദ്ദേഹം ആരോപിച്ചു.
2022 ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ യുക്രൈന്റെ പ്രധാന സഖ്യകക്ഷിയാണ് കാനഡ. ഇതുവരെ ഏകദേശം 650 കോടി ഡോളറിന്റെ സൈനിക സഹായവും വിവിധ മാനുഷിക സഹായങ്ങളും കാനഡ യുക്രൈന് നൽകിയിട്ടുണ്ട്. സമാധാന ചർച്ചകൾക്ക് മുന്നോടിയായി വെള്ളിയാഴ്ച ഇരു നേതാക്കളും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
അമേരിക്കയുടെ പിന്തുണയോടെയുള്ള സമാധാന പദ്ധതി ഏകദേശം 90 ശതമാനത്തോളം തയ്യാറായതായി സെലൻസ്‌കി അറിയിച്ചു. എന്നാൽ സുരക്ഷാ ഉറപ്പുകൾ ഉൾപ്പെടെയുള്ള ചില കാര്യങ്ങളിൽ ഇനിയും ധാരണയാകാനുണ്ട്. റഷ്യ മനഃപൂർവം സമയം വൈകിപ്പിക്കുകയാണെന്നും എന്നാൽ അമേരിക്കയുമായി ചേർന്ന് മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada announces additional $2.5 billion in aid to Ukraine



