എഡ്മന്റൺ: എഡ്മന്റണിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ ചികിത്സ കിട്ടാതെ മരിച്ചത് കനേഡിയൻ പൗരനായ മലയാളി അക്കൗണ്ടന്റ്. നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്ത് ശ്രീകുമാറാണ് (44) മരിച്ചത്. 8 മണിക്കൂർ കാത്തിരുന്നിട്ടും ഡോക്‌ടറെ കാണാൻ സാധിക്കാതെയാണ് പ്രശാന്ത് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ജോലിസ്ഥലത്ത് നെഞ്ചുവേദനയുണ്ടായ പ്രശാന്ത് ആശുപത്രിയിൽ അച്ഛൻ കുമാർ ശ്രീകുമാറിന്റെയും ഭാര്യ നീഹാരികയുടെയും കൺമുന്നിലാണ് മരിച്ചുവീണത്.
എഡ്മന്റണിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ ഡോക്‌ടറുടെ സമയം കിട്ടി വെയിറ്റിങ് റൂമിൽനിന്ന് ട്രീറ്റ്മെന്റ് റൂമിലെത്തി 10 സെക്കൻഡിനുള്ളിലായിരുന്നു ഹൃദയാഘാതം മൂലം അന്ത്യം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുമ്പോൾ, ‘പപ്പാ, എനിക്ക് വേദന സഹിക്കാനാകുന്നില്ല’ എന്ന് പ്രശാന്ത് പറഞ്ഞതായി അച്ഛൻ കുമാർ ശ്രീകുമാർ പറയുന്നു. ട്രീറ്റ്മെന്റ് റൂമിലെത്തിയശേഷം കസേരയിൽ ഇരുന്നെങ്കിലും ചാടിയെണീറ്റ് നെഞ്ചിൽ കയ്യമർത്തി മകൻ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ പോലും തങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്ന് ഭാര്യ നിഹാരിക പറഞ്ഞു. മൂന്നും പത്തും പതിനാലും വയസ്സുള്ള മൂന്ന് മക്കളെ തനിച്ചാക്കിയാണ് പ്രശാന്ത് യാത്രയായത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചെങ്കിലും, കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ പ്രശാന്ത് ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം.
പ്രശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം കാനഡ സർക്കാർ ഏറ്റെടുക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രശാന്തിന് ആശുപത്രിയിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുന്ന ഭാര്യ നീഹാരികയുടെ വിഡിയോ വലിയ പ്രചാരം നേടിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Malayali accountant’s death in Canada due to alleged medical negligence has sparked outrage



