കമൽ ഹാസൻ എന്ന ചലച്ചിത്ര വിസ്മയത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ‘ഹേ റാം’ റിലീസ് ചെയ്ത സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിലുള്ള ഖേദം പങ്കുവെച്ച് മകൾ ശ്രുതി ഹാസൻ. ചിത്രം റിലീസായ 2000-ത്തിൽ പ്രേക്ഷകർ കൈവിട്ടെങ്കിലും ഇന്ന് അതൊരു ക്ലാസിക് ആയി വാഴ്ത്തപ്പെടുകയാണെന്ന് ശ്രുതി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ തുറന്നുപറച്ചിൽ.
അടുത്തിടെ തിയേറ്ററിൽ വീണ്ടും റിലീസ് ചെയ്ത ‘ഹേ റാം’ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടുപോയെന്ന് ശ്രുതി ഹാസൻ പറയുന്നു. ഓരോ ഫ്രെയിമും അച്ഛൻ ഒരുക്കിവെച്ചിരിക്കുന്ന രീതി അതിശയിപ്പിക്കുന്നതാണ്. “ഇന്ന് എല്ലാവരും ചോദിക്കുന്നത് കമൽ സാർ എങ്ങനെയാണ് ഇത്ര ഗംഭീരമായി ഈ സിനിമ ചെയ്തത് എന്നാണ്. എന്നാൽ സിനിമ പുറത്തിറങ്ങിയ സമയത്ത് ഇതാരും കണ്ടില്ല, ആരും പ്രശംസിച്ചതുമില്ല,” ശ്രുതി ചൂണ്ടിക്കാട്ടി. കാലത്തിന് മുന്നേ സഞ്ചരിച്ച നിർമ്മാണ മികവാണ് ചിത്രത്തിന്റേതെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ അൻപറിവ് മാസ്റ്റേഴ്സ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിന്റെ തിരക്കിലാണ് കമൽ ഹാസൻ. മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനാണ് ഈ ചിത്രത്തിനായി കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Shruti Haasan talks about Hey Ram movie directed by Kamal Haasan



