തുർക്കി: അങ്കാറയിൽനിന്ന് പറന്നുയർന്ന സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദ്ദാദ് ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. അൽ ഹദ്ദാദിനെ കൂടാതെ നാല് സൈനിക ഉദ്യോഗസ്ഥരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബീബ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ലിബിയൻ ഉദ്യോഗസ്ഥർ പ്രാഥമികമായി അറിയിച്ചു.
ഉന്നതതല പ്രതിരോധ ചർച്ചകൾക്കായി തുർക്കിയിലെത്തിയതായിരുന്നു ലിബിയൻ പ്രതിനിധി സംഘം. ചർച്ചകൾക്ക് ശേഷം മടക്കയാത്രയ്ക്കായി അങ്കാറയിലെ എസെൻബോഗ വിമാനത്താവളത്തിൽ നിന്ന് രാത്രി 8:30-ന് പറന്നുയർന്ന വിമാനവുമായുള്ള ബന്ധം 40 മിനിറ്റിനുള്ളിൽ നഷ്ടപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ വ്യക്തമാക്കി. അങ്കാറയ്ക്ക് 70 കിലോമീറ്റർ തെക്ക് ഹൈമാന ജില്ലയിലെ കെസിക്കാവക് ഗ്രാമത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വിമാനത്തിന് വൈദ്യുത തകരാർ സംഭവിച്ചതായും അടിയന്തര ലാൻഡിംഗിന് അനുമതി തേടിയതായും തുർക്കി പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു. ഇതിനെത്തുടർന്ന് വിമാനം തിരികെ എസെൻബോഗ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടെങ്കിലും ലാൻഡിംഗിനിടെ റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഹൈമാനയിലെ ആകാശത്ത് വലിയ സ്ഫോടനം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
ജനറൽ അൽ ഫിതൂരി ഗ്രൈബിൽ (ഗ്രൗണ്ട് ഫോഴ്സ് മേധാവി), ബ്രിഗേഡിയർ ജനറൽ മഹ്മൂദ് അൽ ഖത്താവി (മിലിട്ടറി മാനുഫാക്ചറിംഗ് അതോറിറ്റി മേധാവി), മുഹമ്മദ് അൽ അസവി ദിയാബ് (ചീഫ് ഓഫ് സ്റ്റാഫിന്റെ ഉപദേഷ്ടാവ്), മുഹമ്മദ് ഒമർ അഹമ്മദ് മഹ്ജൂബ് (ഫോട്ടോഗ്രാഫർ) എന്നിവരാണ് മരിച്ച മറ്റ് ഉദ്യോഗസ്ഥർ. പടിഞ്ഞാറൻ ലിബിയയിലെ ഉന്നത സൈനിക കമാൻഡറായ അൽ ഹദ്ദാദ്, ലിബിയൻ സൈന്യത്തെ ഏകീകരിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള ശ്രമങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന വ്യക്തിയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തുർക്കി നീതിന്യായ മന്ത്രാലയം നാല് പ്രോസിക്യൂട്ടർമാരെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ തുർക്കി അധികൃതരുമായി സഹകരിക്കാൻ ലിബിയ പ്രത്യേക സംഘത്തെ അങ്കാറയിലേക്ക് അയക്കും. തുർക്കി പാർലമെന്റ് ലിബിയയിലെ തങ്ങളുടെ സൈനികരുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനവും അപകടവും നടന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Technical failure; 8 people including Libyan military chief killed in Turkish plane crash



