ലണ്ടൻ: ബ്രിട്ടനിലെ ജയിലുകളിൽ സേവനമനുഷ്ഠിക്കുന്ന വിദേശികളായ ഉദ്യോഗസ്ഥർക്ക് വിസ ചട്ടങ്ങളിൽ ആഭ്യന്തര മന്ത്രാലയം താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. പുതിയ വിസ നിയമങ്ങൾ കർശനമായി നടപ്പിലാക്കിയാൽ ജയിലുകളുടെ സുരക്ഷയെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് സർക്കാർ നടപടി. നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
കുടിയേറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സ്കിൽഡ് വർക്കർ വീസയ്ക്കുള്ള കുറഞ്ഞ ശമ്പള പരിധി കഴിഞ്ഞ ജൂലൈ മാസം മുതൽ 41,700 പൗണ്ടായി സർക്കാർ ഉയർത്തിയിരുന്നു. എന്നാൽ യുകെയിലെ ഭൂരിഭാഗം ജയിൽ ഉദ്യോഗസ്‌ഥരുടെയും വാർഷിക ശമ്പളം ഈ പരിധിയിലും കുറവാണ്. നിയമം കർശനമാക്കിയാൽ ഏകദേശം 2,500ഓളം വിദേശ ഉദ്യോഗസ്ഥർക്ക് ജോലി നഷ്‌ടമാകുന്ന സാഹചര്യം നിലനിന്നിരുന്നു.
ശമ്പള പരിധിയിലെ വർദ്ധനവ് മൂലം വലിയ തോതിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുമെന്നും ഇത് ജയിലുകളിൽ വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും പ്രിസൺ ഓഫിസേഴ്സ് അസോസിയേഷൻ (POA) സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ജയിലുകളിലെ നിലവിലെ സ്‌ഥലപരിമിതിയും ഉദ്യോഗസ്ഥരുടെ ക്ഷാമവും കണക്കിലെടുത്ത് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദും ജസ്‌റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇളവ് നൽകാൻ തീരുമാനമായത്.
പുതിയ ഉത്തരവ് പ്രകാരം, നിലവിൽ ജോലി ചെയ്യുന്ന വിദേശ ഉദ്യോഗസ്ഥർക്ക് 2026 അവസാനം വരെ ശമ്പള പരിധിയിൽ ഇളവ് ലഭിക്കും. കൂടാതെ, 2027 ഡിസംബർ 31 വരെ 33,400 പൗണ്ട് എന്ന കുറഞ്ഞ ശമ്പള പരിധിയിൽ വീസ പുതുക്കാനും ഇവർക്ക് സാധിക്കും. ഇത് ജയിൽ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സഹായിക്കും.
സർക്കാരിന്റെ ഈ തീരുമാനത്തെ പ്രിസൺ ഓഫിസേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. ഇതൊരു വലിയ വിജയമാണെന്നും ജയിലുകളുടെ സുഗമമായ പ്രവർത്തനത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഈ നടപടി അത്യന്താപേക്ഷിതമാണെന്നും അസോസിയേഷൻ പ്രതികരിച്ചു. ജയിൽ സേവന മേഖലയിൽ അനുഭവപ്പെട്ടിരുന്ന അനിശ്ചിതത്വത്തിന് ഇതോടെ താൽക്കാലിക പരിഹാരമായിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Job security: Britain finally relaxes visa rules for foreign workers in this sector



