വാഷിംഗ്ടൺ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ അവകാശവാദങ്ങൾ വീണ്ടും ചർച്ചയാകുന്നു. അടുത്തിടെ യുഎസ്-സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കവെയാണ്, സംഘർഷം അവസാനിപ്പിക്കാൻ താൻ ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് യുദ്ധത്തിന് പോകുന്നില്ലെന്ന് അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടത്. 350% വരെ താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ഇന്ത്യ പിന്മാറിയതെന്നാണ് ട്രംപിന്റെ വാദം. മെയ് 10-ന് ഇരു ആണവായുധ രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ എത്തിയതിന് ശേഷം, താൻ ഇടപെട്ടാണ് സമാധാനം സ്ഥാപിച്ചതെന്ന് ട്രംപ് ഒരുപാട് തവണ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, ഈ വെടിനിർത്തൽ പാകിസ്ഥാനുമായി നേരിട്ട് ഉണ്ടാക്കിയതാണെന്നാണ് ഇന്ത്യയുടെ നിലപാട്.
വെടിനിർത്തൽ കരാറിന് തൊട്ടുമുമ്പുള്ള അവസാന മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങൾ ട്രംപ് ഇത്തവണ വിശദമായി വിവരിച്ചു. ഇരു രാജ്യങ്ങൾക്കും 350% താരിഫ് ചുമത്താൻ താൻ തയ്യാറെടുത്തിരുന്നതായും ഇക്കാര്യം ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സൗദി രാജകുമാരി മുഹമ്മദ് ബിൻ സൽമ പങ്കെടുത്ത ഫോറത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് നന്ദി പറഞ്ഞതായും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ ഫോൺ കോളിനെക്കുറിച്ച് ട്രംപ് പറയുന്നതിങ്ങനെ: “നമ്മൾ പൂർത്തിയാക്കി. ഞാൻ ചോദിച്ചു, ‘നിങ്ങൾ എന്ത് പൂർത്തിയാക്കി?’ മോദി മറുപടി പറഞ്ഞു, ‘നമ്മൾ യുദ്ധത്തിന് പോകുന്നില്ല’.” മോദിയെ മുമ്പ് “ഏറ്റവും സുന്ദരനായ വ്യക്തി” എന്നും “കൊലയാളി” എന്നും വിളിച്ചിരുന്നതായും, “നമുക്ക് ഒരു കരാർ ഉണ്ടാക്കാം” എന്ന് താൻ പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെല്ലാം ഇന്ത്യ ശക്തമായി തള്ളിക്കളയുകയാണ്. നേരത്തെ പാർലമെന്റിൽ സംസാരിക്കവെ, ശത്രുതയ്ക്കിടെ പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ ഒരു ടെലിഫോൺ സംഭാഷണവും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. ട്രംപ് പറയുന്നതുപോലെ വ്യാപാര ബന്ധത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26 പേർ മരണപ്പെട്ട പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്നാണ് വെടിനിർത്തൽ കരാർ ഉണ്ടായതെന്നാണ് റിപ്പോർട്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India-Pakistan ceasefire claim again; Trump says he threatened to impose tariffs on both countries



