ന്യൂ ഡൽഹി: ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നുഹിലെ ഹയാത്ത് കോളനിയിൽ നിന്ന് രണ്ട് പേരെക്കൂടി കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തു. ഇതോടെ അൽ-ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട തീവ്രവാദ ധനസഹായ ശൃംഖലയെക്കുറിച്ചുള്ള സംശയം ശക്തമാവുകയാണ്. അറസ്റ്റിലായ റിസ്വാൻ, ഷോയിബ് എന്നിവർ കൊല്ലപ്പെട്ട ഭീകരവാദി ഡോ. ഉമറുമായും കൂട്ടാളികളായ ഡോ. മുജമ്മിൽ, ഡോ. ഷഹീൻ എന്നിവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഷോയിബ് മുമ്പ് അൽ-ഫലാഹ് സർവകലാശാലയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നുവെന്നും, ഇരുവരും തീവ്രവാദ യൂണിറ്റിലേക്ക് പണം നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
സർവകലാശാലയുമായി ബന്ധപ്പെട്ടവരോ, പ്രതികളുമായി ഇടപഴകിയതായി അറിയപ്പെടുന്നവരോ ആയ ഏകദേശം 200 വ്യക്തികൾ നിലവിൽ സൂക്ഷ്മപരിശോധനയിലാണ്. നൂഹ്, ഫരീദാബാദ്, ഡൽഹി എന്നിവിടങ്ങളിലായി നിരവധി പേർ രഹസ്യ നിരീക്ഷണത്തിലുമാണ്. അറസ്റ്റിലായ ഷോയിബ്, ഉമറിനായി വാടക മുറിയൊരുക്കിയ അഫ്‌സാനയുടെ സഹോദരീഭർത്താവാണെന്നതും, രണ്ടാമത്തെ പ്രതിയായ റിസ്‌വാൻ അഫ്‌സാനയുടെ സഹോദരനാണെന്നതുമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുന്നത്. ഉമർ സ്ഫോടനത്തിന് പത്ത് ദിവസം മുമ്പ് താമസിച്ചിരുന്നതും ഇപ്പോൾ സീൽ ചെയ്തിരിക്കുന്നതുമായ നൂഹിലെ ഹിദായത്ത് കോളനിയിലെ വീട്ടിലാണ് ഇപ്പോൾ ഏജൻസികളുടെ മുഖ്യശ്രദ്ധ.
കഴിഞ്ഞ മൂന്ന് ദിവസമായി കേന്ദ്ര സംഘങ്ങൾ നൂഹിൽ ക്യാമ്പ് ചെയ്ത് സിസിടിവി ദൃശ്യങ്ങൾ, സാമ്പത്തിക മാർഗ്ഗങ്ങൾ എന്നിവ പരിശോധിച്ചു വരുന്നു. ഇവിടെ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഫോറൻസിക് പരിശോധനക്കായി പിടിച്ചെടുത്തു. ഈ വീട്ടിൽ വെച്ചായിരിക്കാം ഉമർ ഡൽഹി സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് ഏജൻസികൾ സംശയിക്കുന്നത്. സൂചനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മേഖലയിലെ നിരീക്ഷണവും അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Delhi blast: 2 more people linked to Al-Falah University arrested



