ഒട്ടാവ: വടക്കൻ ജപ്പാനിൽ കരടികളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കാനഡ തങ്ങളുടെ പൗരന്മാർക്ക് കർശനമായ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നഗരപ്രദേശങ്ങളിലും റിസോർട്ടുകളിലും ട്രെക്കിംഗ് പാതകളിലും കരടികളുടെ സാന്നിധ്യം വർധിച്ചതായും ചില ആക്രമണങ്ങളിൽ ആളപായം സംഭവിച്ചതായും കനേഡിയൻ ഫെഡറൽ സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ യാത്രാ ഉപദേശത്തിൽ പറയുന്നു.
വടക്കൻ ജപ്പാൻ സന്ദർശിക്കാൻ പദ്ധതിയിടുന്നവർ എപ്പോഴും ജാഗ്രത പാലിക്കണമെന്നും കരടിയെ കണ്ടതായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഒറ്റയ്ക്ക് നടക്കുന്നത് ഒഴിവാക്കണമെന്നും പ്രാദേശിക അധികൃതരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും ഉപദേശത്തിൽ പറയുന്നു.എഎഫ്പി റിപ്പോർട്ട് പ്രകാരം, ഏപ്രിൽ മുതൽ ജപ്പാനിൽ കരടി ആക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. മുൻ സൈനികരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കരടികളെ കൂട്ടക്കൊല ചെയ്യാൻ ജപ്പാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
വടക്കൻ ജപ്പാനിലെ അകിത, നീഗാറ്റ, ഹോക്കൈഡോ മേഖലകളിലാണ് കരടികളുടെ സാന്നിധ്യം കൂടുതലായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശബ്ദമുണ്ടാക്കുക, കൂട്ടമായി സഞ്ചരിക്കുക, ഭക്ഷണം, മാലിന്യം എന്നിവ വീട്ടിലേക്ക് കൊണ്ടുപോകുക, കരടിയുടെ കാൽപ്പാടുകളും വിസർജ്യവും കണ്ടാൽ ആ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കുക എന്നിവ സർക്കാർ നിർദ്ദേശിക്കുന്നു.
കരടികൾ റെസിഡൻഷ്യൽ ഏരിയകളിലും സ്‌കൂളുകൾക്ക് സമീപവും സൂപ്പർമാർക്കറ്റുകളിലും വരെ കറങ്ങിനടക്കുന്നതായി റിപ്പോർട്ടുണ്ട്. 54,000-ത്തിലധികം കരടികളാണ് രാജ്യത്ത് ഉള്ളതെന്നാണ് ജപ്പാൻ സർക്കാരിന്റെ കണക്ക്. കരടികളെ വെടിവെച്ചുകൊല്ലാൻ പോലീസിനെ അനുവദിക്കുന്ന നിയമം അടുത്തിടെ ജപ്പാൻ ഭേദഗതി ചെയ്തിരുന്നു. ഓരോ മേഖലയിലും കമാൻഡിംഗ് ഓഫീസറും രണ്ട് സ്‌നൈപ്പർമാരും ഉൾപ്പെടുന്ന ടീമുകളെ ഇതിനായി വിന്യസിക്കും. കരടികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയാനായി വേലികൾ സ്ഥാപിക്കുകയും മറ്റ് പ്രതിരോധ തന്ത്രങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
കരടി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എഐ (Artificial Intelligence) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നതായും റിപ്പോർട്ടുണ്ട്. സോളാർ പാനലുകൾ തകർക്കുന്ന കരടികളുടെ കൂട്ടവും വളർത്തുനായയെ തട്ടിയെടുക്കുന്ന കരടിയുടെ ചിത്രങ്ങളും ഇത്തരത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada issues major travel warnings for Japan after fatal bear attacks



