ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനക്കേസിൽ തിരച്ചിൽ ഊർജ്ജിതമാക്കി ഡൽഹി പൊലീസ്. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർ രണ്ട് കാറുകൾ വാങ്ങിയിരുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ, DL 10 CK 0458 എന്ന നമ്പറിലുള്ള ചുവപ്പ് നിറമുള്ള കാറിനായാണ് ഇപ്പോൾ പ്രധാനമായും തിരച്ചിൽ നടക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് 6.52-ന് രാജ്യത്തെ ഏറ്റവും തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപം ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷനും മുന്നിലൂടെ നീങ്ങുകയായിരുന്ന ഹരിയാന രജിസ്ട്രേഷനുള്ള കാറാണ് ട്രാഫിക് സിഗ്നലിൽ നിർത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ചത്.
മൂന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം
കാറിനായുള്ള തിരച്ചിൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഡൽഹി പൊലീസിന്റെ വിവിധ സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കുകയും, മൂന്ന് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ ശക്തിയിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. രണ്ടര കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. സ്ഫോടനം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ കണ്ടെത്തലുകൾ ഉണ്ടായിട്ടില്ല.
ഡോക്ടർക്ക് സ്ഫോടനത്തിൽ പങ്ക്?
കഴിഞ്ഞ ദിവസം ഫരീദാബാദിൽ നിന്ന് അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോ. ഉമറാണ് പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ഇത് സ്ഥിരീകരിക്കുന്നതിനായി, ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Crucial Details Emerge in Delhi Blast Case; Three States Put on High Alert



