ദില്ലി: സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിച്ചിരുന്ന രാംകേഷ് മീണയുടെ കൊലപാതക കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രാംകേഷിന്റെ ലിവ്-ഇൻ പങ്കാളി അമൃത ചൗഹാൻ കൊലപാതകത്തിന് കാരണം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസിന് നിർണ്ണായകമായ ഒരു ഹാർഡ് ഡിസ്ക് ലഭിച്ചത്. ഈ ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോൾ അതിൽ അമൃതയുടേത് മാത്രമല്ല, 15-ഓളം യുവതികളുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി. സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ രാംകേഷിന് വലിയ താൽപര്യമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കൊലപാതകം ഒരു തീപിടുത്തമായി മാറ്റാനാണ് പ്രതികൾ ശ്രമിച്ചത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ രാംകേഷിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തന്റെ സ്വകാര്യ വീഡിയോകൾ രാംകേഷ് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമോ എന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് അമൃത സമ്മതിച്ചു. വീഡിയോകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും രാംകേഷ് സമ്മതിക്കാതിരുന്നതോടെയാണ് മുൻ കാമുകനായ സുമിത് കശ്യപ്, സുഹൃത്ത് സന്ദീപ് കുമാർ എന്നിവരുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. സുമിത്തും സന്ദീപും ചേർന്ന് രാംകേഷിനെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹത്തിൽ എണ്ണയും നെയ്യും ഒഴിച്ച് കത്തിക്കുകയായിരുന്നു.
കൊലയ്ക്ക് ശേഷം, അപകടമാണെന്ന് വരുത്തിത്തീർക്കാൻ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച് മുറിയിൽ തീയിട്ട് വാതിൽ പൂട്ടി ഇവർ കടന്നുകളഞ്ഞു. പിന്നീട് സിലിണ്ടർ പൊട്ടിത്തെറിച്ചു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേരെയും, പിന്നീട് കെട്ടിടം വിട്ടിറങ്ങിയ അമൃതയേയും പോലീസ് തിരിച്ചറിഞ്ഞു. ഒടുവിൽ അമൃത ചൗഹാൻ, സുമിത് കശ്യപ്, സന്ദീപ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കണ്ടെടുത്ത ഹാർഡ് ഡിസ്കാണ് രാംകേഷിന്റെ സ്ത്രീകളോടുള്ള അഭിനിവേശം പുറത്തു കൊണ്ടുവന്നത്. 21 വയസ്സുള്ള ഫോറൻസിക് വിദ്യാർത്ഥിനിയാണ് കേസിൽ പ്രതിയായ അമൃത.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Private videos of 15 young women found on hard disk: Shocking twist in the murder of a civil service candidate!



