ലണ്ടൺ: ബ്രിട്ടനിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇനി കാര്യങ്ങൾ അൽപ്പം ‘ടഫ്’ ആകും. വിദേശത്തുനിന്നും ആളുകൾ എത്തുന്നത് നിയന്ത്രിക്കാൻ ബ്രിട്ടൻ പ്രവേശന നിയമങ്ങൾ കടുപ്പിച്ചു. പ്രത്യേകിച്ച്, വൈദഗ്ധ്യം ആവശ്യമുള്ള (Skilled) ജോലികൾക്ക് വീസ തേടുന്നവർ ശ്രദ്ധിക്കുക, 2026 ജനുവരി 8 മുതൽ പുതിയ, കൂടുതൽ കടുപ്പമുള്ള ഇംഗ്ലീഷ് പരീക്ഷ പാസാകണം. ഈ ‘സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ്’ പാസായാൽ മാത്രമേ നിങ്ങൾക്ക് സ്‌കിൽഡ് വീസക്ക് അപേക്ഷിക്കാനാവൂ. എഴുത്ത്, വായന, സംസാരം, കേൾവി എന്നിവയിൽ ബ്രിട്ടനിലെ 12-ാം ക്ലാസ് നിലവാരമുള്ള അറിവ് ഇനി നിർബന്ധമാണ്.
വിദ്യാർത്ഥികൾക്കും ഇത് കഷ്ടകാലമാണ്. പഠനം കഴിഞ്ഞ ഉടൻ ബ്രിട്ടനിൽ ജോലി കണ്ടെത്താൻ വിദ്യാർഥികൾക്ക് മുമ്പ് 2 വർഷം കിട്ടിയിരുന്നു. 2027 ജനുവരി 1 മുതൽ അത് ഒന്നര വർഷമായി (18 മാസം) കുറയ്ക്കും. കൂടാതെ, അവിടെ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ചിലവുകൾക്കായി ബാങ്ക് അക്കൗണ്ടിൽ കരുതേണ്ട തുകയും കൂട്ടിയിട്ടുണ്ട്. ലണ്ടനിലെ വിദ്യാർത്ഥികൾക്ക് ഇത് ഏകദേശം 1529 പൗണ്ടായും മറ്റു സ്ഥലങ്ങളിൽ ഉള്ളവർക്ക് 1171 പൗണ്ടായും വർധിക്കും. ഇതുകൂടാതെ, തൊഴിൽദാതാക്കൾ ഇമിഗ്രേഷൻ സ്‌കിൽസ് ചാർജായി അടയ്‌ക്കേണ്ട തുകയും 32% വർധിപ്പിച്ചിട്ടുണ്ട്.
ഉയർന്ന വരുമാനമുള്ള ജോലികൾക്ക് (High Skilled വീസ) നിയമങ്ങൾ ഇതിലും കടുപ്പമാണ്. നല്ല ഇംഗ്ലീഷ് മാത്രം പോരാ, ഒരു വർഷം കുറഞ്ഞത് 41,700 പൗണ്ട് (ഏകദേശം 43 ലക്ഷം രൂപ) എങ്കിലും ശമ്പളമുള്ള ജോലിയാണെങ്കിൽ മാത്രമേ വീസ ലഭിക്കൂ. ജോലിയും തൊഴിലുടമയും സർക്കാർ അംഗീകാരമുള്ളതുമായിരിക്കണം. ഈ കടുപ്പമേറിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ വിദേശത്തുനിന്നും വരുന്ന ജോലിക്കാരുടെ എണ്ണം വർഷത്തിൽ 100,000 ആയി കുറയ്ക്കാനാകുമെന്നാണ് ബ്രിട്ടീഷ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ കണക്ക് 431,000 ആണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
The road to Britain is 'closed'! New tougher English test for skilled visas



