പുതിയ കരാറുകൾ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയതോടെ ബ്രിട്ടീഷ് കൊളംബിയയിലെ പതിനായിരക്കണക്കിന് പൊതുമേഖലാ ജീവനക്കാർ ആരംഭിച്ച പണിമുടക്ക് ഏഴാം വാരത്തിലേക്ക് കടന്നു. ബി.സി. ജനറൽ എംപ്ലോയീസ് യൂണിയൻ (BCGEU) അംഗങ്ങളാണ് വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്നത്. വെള്ളിയാഴ്ച (ഒക്ടോബർ 10) വരെയുള്ള കണക്കുകൾ പ്രകാരം, 470-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലായി 25,000-ത്തിലധികം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
യൂണിയനിൽ 95,000 അംഗങ്ങൾ ഉണ്ടെങ്കിലും, ഏകദേശം 34,000 അംഗങ്ങളുള്ള വിഭാഗമാണ് നിലവിൽ സമരമുഖത്തുള്ളത്. സോഷ്യൽ വർക്ക്, പ്രകൃതി വിഭവ മാനേജ്‌മെന്റ് (natural resource management), തിരുത്തൽ സൗകര്യങ്ങൾ, കാട്ടുതീ പ്രതിരോധം, വരുമാന സഹായം തുടങ്ങിയ നേരിട്ടുള്ള സർക്കാർ സേവനങ്ങളിൽ ജോലി ചെയ്യുന്നവരും സർക്കാർ ഉടമസ്ഥതയിലുള്ള മദ്യം, കനാബിസ് വിൽപ്പനശാലകളിലെ ജീവനക്കാരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. സമരത്തിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം നൂറിലധികം സ്ഥലങ്ങളിൽ തൊഴിലാളികൾ പിക്കറ്റിംഗ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്.
സമരം ബ്രിട്ടീഷ് കൊളംബിയയിലെ പൊതുജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് കെയർ കാർഡുകൾ, ബിസിനസ് രജിസ്‌ട്രേഷൻ തുടങ്ങിയ പലതരം സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന സർവ്വീസ് ബി.സി. ഓഫീസുകളിൽ പലതും അടഞ്ഞുകിടക്കുകയാണ്. മാത്രമല്ല, വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും സമരത്തിൻ്റെ പരിധിയിൽ വന്നതോടെ, വിദ്യാർത്ഥി വായ്പകളുടെ ഓൺലൈൻ അപേക്ഷാ സംവിധാനം താൽക്കാലികമായി നിർത്തിവെക്കുകയും വായ്പാ വിതരണത്തിൽ വലിയ കാലതാമസം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇത് വിദ്യാർത്ഥികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ നടത്തുന്ന മദ്യ-കഞ്ചാവ് വിതരണ ശാലകൾ അടഞ്ഞുകിടക്കുന്നത് ഉപഭോക്താക്കളെ മാത്രമല്ല, സ്വകാര്യ മദ്യശാലകളെയും ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെയും ബാധിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകൾക്ക് മദ്യം ലഭിക്കുന്നത് സമരത്തിൻ്റെ ഭാഗമായ ലിക്വർ ഡിസ്ട്രിബ്യൂഷൻ ബ്രാഞ്ച് വെയർഹൗസുകളിൽ നിന്നായതിനാൽ പലയിടത്തും മദ്യത്തിൻ്റെ സ്‌റ്റോക്ക് കുറഞ്ഞു വരുന്നു. റെസ്റ്റോറന്റുകൾക്ക് സ്വകാര്യ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിന് നിലവിലുള്ള നിയമപരമായ വിലക്ക് ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കി.
അതേസമയം, സംസ്ഥാനത്തെ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും അത്യാവശ്യമായ സോഷ്യൽ വർക്കർമാർ, കാട്ടുതീ പ്രതിരോധ സേന, ആരോഗ്യ പ്രവർത്തകർ, ഇറച്ചി പരിശോധകർ തുടങ്ങിയ ജോലികളെ സമരത്തിൽ നിന്ന് ഒഴിവാക്കി. ഇവരെല്ലാം അവശ്യ സർവീസുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ ഈ സേവനങ്ങൾ മുടങ്ങില്ല. എന്നാൽ 40 വർഷത്തിനിടയിലെ യൂണിയൻ്റെ ഏറ്റവും ശക്തമായ സമരമാണിത് എന്ന് യൂണിയൻ പ്രസിഡൻ്റ് പോൾ ഫിഞ്ച് പറഞ്ഞു.
സർക്കാർ ന്യായമായ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സമരം ഇത്രയും നീണ്ടുപോകുന്നതെന്നും, യൂണിയൻ്റെ സമര ഫണ്ട് ശക്തമായതിനാൽ പണിമുടക്ക് ഇനിയും തുടരാൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം എത്രനാൾ നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയാത്ത സാഹചര്യത്തിൽ, സർക്കാർ എത്രയും പെട്ടെന്ന് ചർച്ചയ്ക്ക് തയ്യാറാകുമെന്നും പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്നും യൂണിയൻ പ്രതീക്ഷ പ്രകടിപ്പിച്ചു. സമരത്തിനിടെ തങ്ങൾക്ക് പിന്തുണ നൽകിയ ബ്രിട്ടീഷ് കൊളംബിയൻ ജനതയ്ക്ക് യൂണിയൻ നന്ദി അറിയിച്ചു.



