രാജ്യത്ത് വർധിച്ചുവരുന്ന കാട്ടുതീ ദുരന്തങ്ങളെ നേരിടാൻ കാനഡയ്ക്ക് ദേശീയ തലത്തിൽ ഒരു ഏരിയൽ ഫയർ ഫൈറ്റിംഗ് ടീം ആവശ്യമാണെന്ന് ആവശ്യം ശക്തമാകുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ കോർട്ട്നെ-ആൽബെർണിയിൽ നിന്നുള്ള എൻഡിപി എംപി ഗോർഡ് ജോൺസ് ആണ് ഫെഡറൽ സർക്കാരിനോട് ഈ ആവശ്യമുയർത്തി ഹൗസ് ഓഫ് കോമൺസിൽ ഹർജി സമർപ്പിച്ചത്. കാട്ടുതീ രാജ്യത്തെ കമ്മ്യൂണിറ്റികളെയും അടിസ്ഥാന സൗകര്യങ്ങളെയും ജീവിതങ്ങളെയും നശിപ്പിക്കുകയാണെന്നും, മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ വായു മലിനീകരണം സൃഷ്ടിക്കുന്നതായും ജോൺസ് ചൂണ്ടിക്കാട്ടി.
“കാലാവസ്ഥാ ദുരന്തങ്ങളിൽ നിന്ന് നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കാൻ കാനഡയ്ക്ക് ഒരു സ്ഥിരം ദേശീയ വ്യോമ അഗ്നിശമന സേന സ്ഥാപിക്കുന്നതിന് ഈ ബജറ്റിൽ സർക്കാർ പ്രതിജ്ഞാബദ്ധമാകുമോ?” അദ്ദേഹം ചോദ്യോത്തര വേളയിൽ ചോദിച്ചു. നിലവിൽ ഓരോ പ്രവിശ്യകളുമാണ് കാട്ടുതീ പ്രതികരണം കൈകാര്യം ചെയ്യുന്നത്. എന്നാൽ, ഈ നിലവിലെ സംവിധാനം മതിയാകില്ലെന്ന് തോംസൺ റിവേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധനും ഗവേഷകനുമായ മൈക്ക് ഫ്ലാനിഗൻ അഭിപ്രായപ്പെട്ടു. കാട്ടുതീ പ്രതിരോധത്തിനായി പ്രവിശ്യകൾക്ക് വിദേശത്തുനിന്നുള്ള ക്രൂവിനെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ദേശീയ തലത്തിൽ പ്രതികരിക്കാൻ കഴിവുള്ള ഒരു ഏജൻസി കാനഡയ്ക്ക് ഉണ്ടാകുന്നത് ഉചിതമാണ്.
വിമാനങ്ങൾ മാത്രമല്ല, ഗ്രൗണ്ട് ക്രൂവിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
അടിയന്തര മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി റെസിലിയൻസ് മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചു. കാട്ടുതീ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിൽ ഫെഡറൽ സർക്കാരിന്റെ സമീപനം ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകളും സജീവമായി പരിശോധിക്കുകയാണെന്ന് അവർ രേഖാമൂലം അറിയിച്ചു. ബി.സി. വനംവകുപ്പ് മന്ത്രി രവി പാർമറും ദേശീയ അഗ്നിശമന സേന എന്ന ആശയത്തെ പിന്തുണച്ചിട്ടുണ്ട്. പോർട്ട് ആൽബെർണി ആസ്ഥാനമായുള്ള കൗൾസൺ ഏവിയേഷൻ എന്ന കമ്പനിയെ ഉപയോഗിച്ച് വിരമിച്ച സൈനിക വിമാനങ്ങൾ വലിയ എയർ ടാങ്കറുകളായി മാറ്റി രാജ്യത്ത് തന്നെ തദ്ദേശീയ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും എംപി ജോൺസ് നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



