കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമാതാരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് ഈ നടപടി. ഹിമാചൽ പ്രദേശിൽ നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിൽ വൻ വിലയ്ക്ക് വിറ്റഴിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡി.ആർ.ഐ) കസ്റ്റംസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150-ഓളം വാഹനങ്ങൾ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുപോയെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ വാഹനങ്ങൾ ഹിമാചൽ പ്രദേശിലെ ‘എച്ച്പി–52’ എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത ശേഷം നാല് മടങ്ങ് വരെ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ തുടങ്ങിയ ആഡംബര വാഹനങ്ങൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ കടത്തിയത്. ഹിമാചൽ പ്രദേശ് രജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി) ഉപയോഗിച്ചാണ് ഈ വാഹനങ്ങൾ കേരളത്തിൽ വിറ്റഴിച്ചത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും പിന്നീട് റീ-രജിസ്റ്റർ ചെയ്ത് ‘കെ.എൽ.’ നമ്പറുകളാക്കി മാറ്റിയിട്ടുണ്ട്. ഭൂട്ടാൻ പട്ടാളത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭിച്ച വാഹനങ്ങളാണ് കേരളത്തിൽ 40 ലക്ഷം രൂപ വരെ വിലയ്ക്ക് വിറ്റഴിച്ചത്. വാഹനക്കടത്തിലെ കണ്ണികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചുവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



