ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ: വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ആഴ്ചകളിൽ അധിക പിന്തുണകൾ നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും, പുതിയ അധ്യയന വർഷം ആരംഭിച്ചത് കാര്യമായ സഹായങ്ങളില്ലാതെയായിരുന്നു. ഇത്, പ്രത്യേകിച്ച് ഓട്ടിസം പോലുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. ഈ വിഷയത്തിൽ രക്ഷിതാക്കളും മുൻ സ്കൂൾ അധികാരികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്റ്റീഫൻവിൽ പ്രൈമറി സ്കൂളിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന 16 സ്റ്റുഡന്റ് അസിസ്റ്റന്റുമാരുടെ എണ്ണം ഈ വർഷം 8 ആയി കുറഞ്ഞതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ഇതോടെ, 245 വിദ്യാർത്ഥികളുള്ള സ്കൂളിൽ ഓരോ കുട്ടിക്കും ആവശ്യമായ ശ്രദ്ധ നൽകാൻ കഴിയാതെയായി.
ഇതുമായി ബന്ധപ്പെട്ട് ഒരു പ്രധാന ഉദാഹരണമായി മുൻ പ്രിൻസിപ്പൽ വാലി ചൈൽഡ്സ് തൻ്റെ കൊച്ചുമകന്റെ അനുഭവം ചൂണ്ടിക്കാട്ടി. കിൻ്റർഗാർട്ടൻ വിദ്യാർത്ഥിയായ അലക്സ് ഡോയൽ ഓട്ടിസം ബാധിതനാണ്. അവന് സ്ഥിരമായ ഒരു വ്യക്തിയുടെ സഹായം ആവശ്യമുള്ളപ്പോൾ, ഓരോ ദിവസവും പല അസിസ്റ്റന്റുമാർ മാറിമാറി നോക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് കുട്ടിയെ മനസ്സിലാക്കുന്നതിനും, സ്ഥിരമായ ഒരു പിന്തുണ നൽകുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. മുൻ പ്രിൻസിപ്പൽ നടത്തിയ പ്രതിഷേധങ്ങളും വിദ്യാഭ്യാസ മന്ത്രിയുമായി നേരിട്ട് നടത്തിയ ചർച്ചകളും സർക്കാർ ഇടപെടലിന് കാരണമായി.
അധിക സഹായങ്ങൾ നൽകാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും, ഈ പ്രശ്നം അടുത്ത വർഷവും ആവർത്തിക്കുമോ എന്ന ആശങ്ക രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇപ്പോഴുമുണ്ട്. പ്രദേശത്തെ ഉയർന്ന ഓട്ടിസം നിരക്ക്, സാമ്പത്തിക പ്രതിസന്ധി, സാംസ്കാരികപരമായ പ്രശ്നങ്ങൾ എന്നിവയൊക്കെ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളുടെ എണ്ണം വർധിക്കാൻ കാരണങ്ങളാണെന്ന് മുൻ പ്രിൻസിപ്പൽ പറയുന്നു. ഈ സാമൂഹിക പ്രശ്നങ്ങളെകൂടി പരിഗണിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ഒരു പരിഹാരം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Newfoundland parents demand government intervention as special needs students face crisis



