റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ 25% താരിഫ് പിൻവലിച്ചേക്കുമെന്ന് സൂചന. നവംബറോടെ ഈ താരിഫ് നീക്കം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ വി. അനന്ത നാഗേശ്വരൻ അറിയിച്ചത്. വ്യാപാര കരാറുകൾ സംബന്ധിച്ച ഇന്ത്യ-അമേരിക്ക ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നിർണായക വിവരം പുറത്തുവരുന്നത്.
കൊൽക്കത്തയിലെ മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് 25% താരിഫും അതോടൊപ്പം 25% പിഴയും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളായിരിക്കാം ഈ പിഴ താരിഫിലേക്ക് നയിച്ചത്. എന്നാൽ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടന്ന സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, നവംബർ 30-ന് ശേഷം ഈ പിഴ താരിഫ് ഉണ്ടാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.”എന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത രണ്ട് മാസത്തിനുള്ളിൽ അധിക താരിഫുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ ചർച്ചകൾ ഇതിന് അനുകൂലമായ സൂചനകളാണ് നൽകുന്നതെന്നും നാഗേശ്വരൻ വ്യക്തമാക്കി.
അതേസമയം,റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെ യോഗത്തിൽ റഷ്യക്കെതിരെയുള്ള ഉപരോധങ്ങളെക്കുറിച്ചും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ സാധ്യമായ താരിഫുകളെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള കൂടുതൽ നടപടികൾ ആലോചിക്കുന്നതിന്റെ ഭാഗമായാണ് ഈ ചർച്ചകൾ നടന്നത്. കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ താരിഫ് ഏർപ്പെടുത്താൻ അമേരിക്ക സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
US may withdraw tariffs on India; Central Economic Advisor gives crucial hint



