തൃശൂർ: തൃശൂർ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (94) കാലം ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു മരണം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് അന്ത്യം. കബറടക്കം പിന്നീട് നടക്കും.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശ്ശേരി രൂപതയുടെ ബിഷപ്പ് എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
1930 ഡിസംബർ 13-ന് കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് ജനിച്ചു. പിന്നീട് കുടുംബം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് താമസം മാറ്റി. 1947-ൽ അദ്ദേഹം വൈദികപരിശീലനം ആരംഭിച്ചു. ആലുവ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജിലേക്കയച്ചു. റോമിൽ വെച്ച് 1956 ഡിസംബർ 22 -ന് വൈദികപട്ടം സ്വീകരിച്ചു. ലാറ്ററൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടിയതിന് ശേഷമാണ് കേരളത്തിൽ തിരിച്ചെത്തിയത്. മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പായി 22 വർഷം സേവനം ചെയ്തു. 1997-ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ് 10 വർഷം തുടർന്നു.
ജീവൻ ടിവിയുടെ സ്ഥാപക ചെയർമാനാണ്. രണ്ടുതവണ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ, 2000–06) വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. 2004-ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന സിബിസിഐയുടെ ചരിത്രസംഗമത്തിന്റെ മുഖ്യ സംഘാടകനായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Mar Jacob Thoomkuzhy, Passes Away



