ടൊറന്റോ: മറ്റ് രാജ്യങ്ങളിലെല്ലാം വലിയ ചലനങ്ങളും ഭരണസംവിധാനങ്ങളെ വരെ പിടിച്ചുലച്ചും കുടിയേറ്റ വിരുദ്ധറാലികൾ നടക്കുമ്പോൾ കഴിഞ്ഞ ദിവസം കാനഡയിൽ കുടിയേറ്റ വിരുദ്ധറാലിയോട് സമ്മിശ്രപ്രതികരണമാണ് ഉണ്ടായത്. “കാനഡ ഫസ്റ്റ് പാട്രിയറ്റ് റാലി” എന്ന് വിശേഷിപ്പിക്കപ്പെട്ട കുടിയേറ്റ വിരുദ്ധ റാലി ടൊറന്റോയിലെ ക്രിസ്റ്റി പിറ്റ്സ് പാർക്കിൽ വൻ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായി. തീവ്രവലതുപക്ഷ പ്രചാരകനായ ജോ അനിജാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച ‘കാനഡ ഫസ്റ്റ് ’ കുടിയേറ്റ വിരുദ്ധ റാലിക്ക് കുറച്ചുപേരെ എത്തിയുള്ളു. ഇവരെ എതിർത്ത് നടന്ന റാലിയിൽ കൂടുതൽ പേരെത്തുകയും ചെയ്തു. തുടർന്ന് ഇരു ഭാഗവും ചേരിതിരിഞ്ഞ് മുദ്രാവാക്യങ്ങളും ഉയർത്തി.
കാനഡ ഫസ്റ്റ് എന്ന തീവ്ര വലതുപക്ഷ സംഘടന സംഘടിപ്പിച്ച റാലി ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെയായിരുന്നു. കനേഡിയൻ പതാകകൾ വീശിയും കുടിയേറ്റ നയങ്ങളെ വിമർശിച്ചും മുദ്രാവാക്യം വിളിച്ചും കുറച്ച് ആളുകൾ മാത്രമാണ് റാലിക്ക് എത്തിയിരുന്നത്. എതിർവശത്ത് കുടിയേറ്റ അനുകൂല പ്രവർത്തകരുടെയും, തൊഴിലാളി യൂണിയനുകളുടെയും, വിവിധ സംഘടനകളുടെയും വൻ സംഘം റാലിയെ മറികടന്നു. കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ, തത്സമയ സംഗീതം, ഐക്യദാർഢ്യം ഊന്നിപ്പറഞ്ഞുകൊണ്ടുള്ള പ്രസംഗങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച പ്രധിഷേധ റാലി, കനേഡിയൻ ഫസ്റ്റ് റാലിയെക്കാൾ വളരെ അധികം പേരെ ആകർഷിച്ചത്. ഉച്ചകഴിഞ്ഞപ്പോൾ, ഏകദേശം 5:1 എന്ന അനുപാതത്തിൽ പ്രതിഷേധക്കാർ റാലിയിൽ പങ്കെടുത്തവരെക്കാൾ കൂടുതലായി.
പൊതു സുരക്ഷ ഉറപ്പാക്കാൻ വലിയ പോലീസ് സാന്നിധ്യവും സ്ഥലത്ത് ഉണ്ടായിരുന്നു. സ്ഥലത്ത് ഇരു വിഭാഗവും തമ്മിൽ കശപിശ ഉണ്ടായെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു. എന്നാൽ, ക്രിമിനൽ സ്വഭാവംകാണിച്ചതുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകൾ നടന്നതായി പൊലീസ് സ്ഥിരീകരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Anti-Immigration Rally In Toronto Drowned Out by Massive Counter-Protest



