ലോകം മുഴുവൻ ബൈക്കിൽ ചുറ്റിക്കറങ്ങുക എന്ന സ്വപ്നവുമായി ഇറങ്ങിയ ഒരു ഇന്ത്യൻ യുവാവിന് ബ്രിട്ടനിൽ വെച്ച് നേരിടേണ്ടി വന്നത് ഒരു ഞെട്ടിക്കുന്ന അനുഭവമാണ്. 17 രാജ്യങ്ങളും 24,000 കിലോമീറ്ററും താണ്ടി വന്ന യോഗേഷ് അലേക്കരിയെന്ന മുബൈ സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രയുടെ നിർണായക ഘട്ടത്തിൽ യോഗേഷ് അലേക്കരിയുടെ ബൈക്ക് മോഷ്ടിക്കപ്പെട്ടു.
എന്നാൽ യോഗേഷ് അലേകരിക്ക് ഒരു ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ ഡീലർഷിപ്പ് പുതിയ വാഹനം സമ്മാനിച്ചിരിക്കുകയാണിപ്പോൾ. ഇദ്ദേഹത്തിന്‍റെ യാത്രയുടെ അവസാന ഘട്ടമായ ആഫ്രിക്കൻ യാത്ര തുടരാൻ വേണ്ടിയാണ് മാൻസ്ഫീൽഡ് വുഡ്ഹൗസിലെ ‘ദ ഓഫ് റോഡ് സെന്‍റർ’ എന്ന സ്ഥാപനം അദ്ദേഹത്തിന് പുതിയ ബൈക്ക് സമ്മാനിച്ചത്. യോഗേഷിന്‍റെ മോഷ്ടിക്കപ്പെട്ട ബൈക്കിന്‍റെ അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് ദ ഓഫ് റോഡ് സെന്‍റർ സമ്മാനിച്ചതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് തന്നെ തേടിയെത്തിയത് എന്നാണ് ഇതേക്കുറിച്ച് പ്രതികരിക്കവേ യോഗേഷ് മാധ്യമങ്ങളോട് പങ്കുവെച്ചത്. ’10 ദിവസത്തിന് ശേഷം എനിക്ക് ചിരിക്കാൻ കഴിഞ്ഞു. ഇങ്ങനെയൊരു പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് ഒന്നും പറയാനില്ല, ഞാൻ നിസ്സഹായനാണ്.’ എന്നായിരുന്നു യോഗേഷിന്‍റെ വൈകാരികത നിറഞ്ഞ വാക്കുകൾ. ദ ഓഫ് റോഡ് സെന്‍റർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ചെയ്തതെന്നും തന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് താൻ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 28-ന് നോട്ടിങ്ഹാമിലെ വോളട്ടൺ പാർക്കിൽ നിർത്തിയിട്ടിരുന്നപ്പോഴാണ് അദ്ദേഹത്തിന്‍റെ കെടിഎം ബൈക്ക് മോഷണം പോയത്. അതിനുമുമ്പ് ഇന്ത്യയിൽ നിന്നും 17 രാജ്യങ്ങളിലൂടെ ഈ ബൈക്കിൽ യാത്ര ചെയ്താണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. മോഷണം പോകുമ്പോൾ ബൈക്കിൽ അദ്ദേഹത്തിന്റെ പാസ്‌പോർട്ടും ഏകദേശം 15,000 പൗണ്ടിന്റെ (ഏകദേശം 15 ലക്ഷം രൂപ) സാധനങ്ങളും ഉണ്ടായിരുന്നു. യോഗേഷിന്‍റെ സമൂഹ മാധ്യമ കുറിപ്പുകൾ കണ്ടതിന് ശേഷം ദ ഓഫ് റോഡ് സെന്‍റിറിന്‍റെ മാനേജിങ് ഡയറക്ടറായ ബെൻ ലെഡ്വിഡ്ജും ഉടമയായ ഡാനിയൽ വാട്ട്സും അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ വർഷം മേയിലാണ് യോഗേഷ് തന്‍റെ ഏകാംഗ യാത്ര ആരംഭിച്ചത്. ബൈക്ക് വാങ്ങാനും യാത്ര ആസൂത്രണം ചെയ്യാനും അദ്ദേഹം വർഷങ്ങളോളം പണം സ്വരൂപിച്ചിരുന്നു. 24,000 കിലോമീറ്ററും 17 രാജ്യങ്ങളും പിന്നിട്ട് അദ്ദേഹം യുകെയിലെത്തി. അടുത്ത ലക്ഷ്യം ആഫ്രിക്കയായിരുന്നു. എന്നാൽ, ഓഗസ്റ്റ് 28-ന് നോട്ടിങ്ഹാമിൽ വെച്ച് അദ്ദേഹത്തിന്‍റെ ബൈക്ക് മോഷണം പോയതോടെ സാഹസിക യാത്രക്ക് താൽക്കാലികമായി വിരാമമിട്ടു.
ബൈക്കിൽ വെച്ചിരുന്ന പാസ്‌പോർട്ട്, പണം, ചില രേഖകൾ എന്നിവയും മോഷണം പോയതിനെ തുടർന്ന് യാത്ര പുനരാരംഭിക്കുന്നതിനും വീട്ടിലേക്ക് മടങ്ങുന്നതിനും വേണ്ടി ബൈക്കും പാസ്‌പോർട്ടും കണ്ടെത്താൻ അദ്ദേഹം തന്‍റെ ഫോളോവേഴ്സിന്‍റെ സഹായം തേടി സമൂഹ മാധ്യമങ്ങളില്‍ വീഡിയോകൾ പങ്കുവച്ചിരുന്നു.
അതേസമയം പോലീസ് പറയുന്നത്, മോഷണം പോയ കറുപ്പ്, വെളുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള കെടിഎം 390 അഡ്വഞ്ചർ മോട്ടോർബൈക്ക് കണ്ടെത്താൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ഈ ബൈക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഈ സംഭവം യോഗേഷ് അലേക്കരിയെ വളരെയധികം ബാധിച്ചുവെന്ന് നോട്ടിംഗ്ഹാം പോലീസ് പറഞ്ഞു. എങ്കിലും, പ്രതിയെ പിടികൂടിയതിലൂടെ അദ്ദേഹത്തിന് ആശ്വാസം നൽകാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു.
After traveling through 17 countries, he reached the UK, and then his bike was stolen; Britain helped an Indian continue his journey to Africa!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



